കോച്ചിംഗ് സെന്ററിലെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്ക്
ഫറൂഖാബാദ്: കോച്ചിംഗ് സെന്ററിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച ദുരന്തത്തിൽ രണ്ട് യുവാക്കൾ മരിച്ചു, പത്തോളം പേർക്ക് പരുക്കേറ്റു. മീഥേൻ വാതകം അടിഞ്ഞുകൂടിയതും സമീപത്തുള്ള ഇലക്ട്രിക് സ്വിച്ച്‌ബോർഡിന്റെ സാന്നിധ്യവുമാണ് സ്ഫോടനത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ കദ്രി ഗേറ്റ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം. സംഭവത്തിൽ കോച്ചിംഗ് സെന്റർ ഉടമ യോഗേഷ് രാജ്പുത് എന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
സൺ ലൈബ്രറി ആൻഡ് കോച്ചിംഗ് സെന്റർ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന രണ്ടുനില കെട്ടിടത്തിലാണ് സംഭവം. താഴത്തെ നിലയിൽ കോച്ചിംഗ് ക്ലാസുകളും ഒന്നാം നിലയിൽ ലൈബ്രറിയും പ്രവർത്തിച്ചിരുന്നു. ബേസ്മെന്റിലെ സെപ്റ്റിക് ടാങ്കിനു മുകളിൽ നിർമിച്ച സ്റ്റെയർകേസും കെട്ടിടഭാഗവും വെന്റിലേഷൻ ഇല്ലാത്തതിനാൽ മീഥേൻ വാതകം അടിഞ്ഞുകൂടി സമ്മർദ്ദം വർധിച്ചിരുന്നതായാണ് വിലയിരുത്തൽ. പൊട്ടിത്തെറിയോടെ സമീപത്തെ സ്വിച്ച്‌ബോർഡിൽ നിന്നുണ്ടായ സ്പാർക്കും സ്ഫോടനത്തിന് ആഘാതം വർധിപ്പിച്ചുവെന്ന് ഫോറൻസിക് ടീം സൂചിപ്പിക്കുന്നു. ഉഗ്ര സ്ഫോടനത്തിൽ കെട്ടിടത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. കോൺക്രീറ്റ് സ്ലാബുകളും ബ്രിക്ക് മതിലുകളും തകർന്ന് വീഴുകയും, മുൻഭാഗത്തെ ഇരുമ്പ് ഗ്രില്ലുകൾ തെറിച്ച് പോകുകയും ചെയ്തു.
ആകാഷ് സക്സേന, ആകാഷ് കശ്യപ് എന്നിവരാണ് മരിച്ച രണ്ട് വിദ്യാർഥികൾ. സ്ഫോടനസമയത്ത് കോച്ചിംഗ് സെന്ററിനു പുറത്തായിരുന്നു ഇരുവരും നിന്നിരുന്നത്. പരുക്കേറ്റവരിൽ ഭൂരിഭാഗവും 8-17 വയസ്സുള്ള കുട്ടികളാണ്. അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ കദ്രി ഗേറ്റ് പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
A septic tank explosion at a coaching centre in Farrukhabad, Uttar Pradesh, killed two youths and injured around ten others on Saturday. The blast, likely caused by accumulated methane gas and a nearby electrical spark, caused significant structural damage to the two-storey building housing the coaching centre and a library. Police have arrested the centre's owner and are investigating further.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."