സെഞ്ച്വറി നേടിയിട്ടും ഏകദിനത്തിൽ നിന്നും അവനെ ഒഴിവാക്കിയത് അന്യായമാണ്: മുൻ ഇന്ത്യൻ താരം
ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 19നാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങളാരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിവാക്കി ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ ഏകദിന ടീം പ്രഖ്യാപിച്ചത്.
ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഇടം നേടിയിരുന്നില്ല. സഞ്ജുവിന് പകരം രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറൽ ആയിരുന്നു ടീമിൽ ഇടം നേടിയത്. ഇപ്പോൾ സഞ്ജുവിനെ ടീമിലെടുക്കത്തിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. തന്റെ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിനെ ടീമിൽ എടുക്കാത്തത് അന്യായമായെന്നാണ് ക്രിസ് ശ്രീകാന്ത് പറഞ്ഞത്.
''വീണ്ടും വളരെ അന്യായം. തന്റെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജു ടീമിൽ ഉണ്ടാകേണ്ടതായിരുന്നു. അവൻ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്നു. ഒരു ദിവസം അവനെ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു. മറ്റൊരു ദിവസം അവനെ ഓപ്പണർ ആക്കുകയും ചെയ്യുന്നു'' മുൻ ഇന്ത്യൻ താരം പറഞ്ഞു.
സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി ഏകദിന ടീമിൽ എത്തിയ ജുറൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മത്സരത്തിൽ 210 പന്തിൽ 125 റൺസ് നേടിയാണ് ജുറൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ മണ്ണിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറാവാനും രാജസ്ഥാൻ റോയൽസ് താരത്തിന് സാധിച്ചു. എംഎസ് ധോണിക്കും ഫറൂഖ് എഞ്ചിനീയർക്കും ശേഷമാണ് ജുറലിനെ തേടി ഈ നേട്ടം എത്തിയിരിക്കുന്നത്. ഏകദിന ടീമിൽ ഇടം നേടിയില്ലെങ്കിലും സഞ്ജു ടി-20 ടീമിൽ തുടരും.
ഇന്ത്യ ഏകദിന സ്‌ക്വാഡ്
ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), യശ്വസി ജയ്സ്വാൾ.
ഇന്ത്യ ടി-20 സ്‌ക്വാഡ്
സൂര്യകുമാർ യാദവ് ((ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ (വൈസ് (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്‌സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), റിംഗു സിംഗ്, വാഷിംഗ്ടൺ സുന്ദർ.
Sanju Samson was not included as a wicketkeeper in the ODI team against Australia. Now, former Indian player Kris Srikkanth has shared his disappointment over Sanju's inclusion in the team. He said that it was unfair that Sanju was not included in the team despite scoring a century in his last ODI match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."