അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം പൊളിയുന്നു
പത്തനംതിട്ട: സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം പൊളിയുന്നു. 2019ല്‍ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ശബരിമലയിലെ ദ്വാരപ്പാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെയെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
ദേവസ്വം വിജിലന്‍സിന്റേതാണ് നിര്‍ണായക കണ്ടെത്തല്‍. രണ്ടു ദിവസങ്ങളിലായി 7 മണിക്കൂറാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിജിലന്‍സ് ചോദ്യം ചെയ്തത്. ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിവന്നീട് വിജിലന്‍സിന്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കുടുങ്ങുകയായിരുന്നുവെന്നാണ് സൂചന.
യഥാര്‍ഥ ചെമ്പ് പാളിയില്‍ നേരിയ അളവിലാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നാണ് 2019ലെ എക്സിക്യൂട്ടീവ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നല്‍കിയ മൊഴി. വിവാദ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് 1999ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പ് പാളി തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട്.
സ്വര്‍ണം രേഖകളില്‍ ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടും.
അതേസമയം, ശബരിമല സ്വര്‍ണപ്പാളി വിവാദം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. ചോദ്യോത്തര വേളയില്‍ വിഷയം ഉയര്‍ത്തുന്നതിനൊപ്പം അടിയന്തര പ്രമേയമായി കൊണ്ടുവരാനും ആലോചനയുണ്ട്. ആറ് ബില്ലുകള്‍ ആണ് സഭയുടെ പരിഗണനയില്‍ ഇന്ന് വരുന്നത്.
Devaswom Vigilance confirms that the original gold plate was taken for repair work, contradicting the claims made by Unnikrishnan Potti. The latest developments reveal the truth behind the controversial temple asset handling.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."