കോർപ്പറേറ്റ് കമ്പനികൾക്ക് സമ്മാനങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനം; തൊഴിലുടമ അറിയാതെ ജീവനക്കാരൻ തട്ടിയെടുത്തത് 5.72 കോടിയുടെ സ്വർണനാണയം; അറസ്റ്റ്
മുംബൈ: വ്യാജ പർച്ചേസ് ഓർഡറുകളും രേഖകളും ഉപയോഗിച്ച് തൊഴിലുടമയെ കബളിപ്പിച്ച് 5.72 കോടി രൂപ വിലമതിക്കുന്ന സ്വർണനാണയങ്ങൾ തട്ടിയെടുത്ത ജീവനക്കാരൻ മുംബൈയിൽ പിടിയിൽ. സുനിൽ ഗുപ്ത എന്നയാളാണ് വാൻറായ് പൊലിസിന്റെ പിടിയിലായത്. കോർപ്പറേറ്റ് കമ്പനികളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കുള്ള സമ്മാനങ്ങളും റിവാർഡുകളും നിർമിച്ച് നൽകുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടികൂടിയ സുനിൽ ഗുപ്ത. വർഷങ്ങളായി നിരവധി കമ്പനികൾക്ക് ഇയാളുടെ മേൽനോട്ടത്തിലായിരുന്നു സ്ഥാപനം സ്വർണനാണയങ്ങൾ നിർമ്മിച്ച് നൽകിയിരുന്നത്. അതുകൊണ്ട് തൊഴിലുടമയുടെ വിശ്വസ്തനായ ജീവനക്കാരനായിരുന്നു പൊലിസ് പിടികൂടിയ സുനിൽ ഗുപ്ത. സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങളിലും ഇ-മെയിൽ അക്കൗണ്ടുകളിലും ആക്സസ് ഉണ്ടായിരുന്ന സുനിൽ ഗുപ്ത, തന്റെ അധികാരം ദുരുപയോഗം ചെയ്ത് നടത്തിയ വൻ തട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. തൊഴിലുടമയായ നരേഷ് ജെയിനാണ് ഇയാൾക്കെതിരെ പൊലിസിൽ പരാതി നൽകിയത്.
ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ജീവനക്കാർക്ക് വേണ്ടി സ്വർണനാണയങ്ങൾ നൽകാനായി ഓർഡർ വന്നിട്ടുണ്ടെന്ന് സുനിൽ ഗുപ്ത തൊഴിലുടമയായ നരേഷ് ജെയിനിനെ ധരിപ്പിച്ചു. ഇതിന്റെ ഭാഗമായി 2.46 കോടി രൂപയുടെ 3.4 കിലോഗ്രാം സ്വർണം ബുക്ക് ചെയ്തു. ഈ സ്വർണം ഡെലിവറി ചെയ്യാനുള്ള ഉത്തരവാദിത്തം നരേഷ് ജെയിൻ സുനിൽ ഗുപ്തയെ ഏൽപ്പിക്കുകയും ചെയ്തു. ഡെലിവറി പൂർത്തിയായതായി തെളിയിക്കാൻ, സ്റ്റാമ്പ് ചെയ്ത് ഒപ്പിട്ട ടാക്സ് ഇൻവോയ്സ് ഉൾപ്പെടെയുള്ള രേഖകൾ സുനിൽ ഗുപ്ത കമ്പനിയിൽ ഏൽപ്പിച്ചു.
പിന്നീട്, അതേ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് രണ്ടാമതൊരു ഓർഡർ ലഭിച്ചതായി ഇയാൾ വീണ്ടും ഉടമയെ വിശ്വസിപ്പിച്ചു. ഇതിന്റെ ഫലമായി 3.17 കോടി രൂപ വിലമതിക്കുന്ന 3.6 കിലോഗ്രാം സ്വർണനാണയങ്ങൾ കൂടി ഓർഡർ ചെയ്ത നരേഷ് ജെയിൻ പ്രതിയുടെ കൈകളിൽ പുതിയ ഓർഡറും ഏൽപ്പിച്ചു.
എന്നാൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് പണം ലഭിക്കാതായപ്പോൾ, നരേഷ് ജെയിൻ സുനിൽ ഗുപ്തയോട് വിശദീകരണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. നരേഷ് ജെയിനിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ, സ്വർണനാണയങ്ങൾ ഡെലിവറി ചെയ്തിട്ടില്ലെന്നും അവ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായും സുനിൽ ഗുപ്ത സമ്മതിച്ചു. വ്യാജ ഇൻവോയ്സുകളും രേഖകളും നിർമിച്ചതായും ഇയാൾ കുറ്റസമ്മതം നടത്തി. തന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തുക തിരികെ നൽകാമെന്ന് പ്രതി ഉടമയ്ക്ക് ഉറപ്പ് നൽകുകയായിരുന്നു. പക്ഷേ ഇവിടെ കൊണ്ടും തട്ടിപ്പ് അവസാനിച്ചിട്ടില്ല. സുനിൽ ഗുപ്തയുടെ സംസാരത്തിൽ സംശയം തോന്നിയ നരേഷ് ജെയിൻ രഹസ്യമായി വീണ്ടും അന്വേഷണം നടത്തി തുടർന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് ഒരു ഓർഡർ പോലും ലഭിച്ചിട്ടില്ലെന്ന് ജെയ്ൻ വ്യക്തമായതോടെ വാൻറായ് പൊലിസിൽ പരാതി നൽകുകയും സുനിൽ ഗുപ്തയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
A Mumbai employee, Sunil Gupta, was arrested for swindling 5.72 crore worth of gold coins from his employer, a firm that makes corporate gifts. Using fake purchase orders and documents, Gupta misled his employer, Naresh Jain, into believing a pharmaceutical company had ordered the coins. He misappropriated the gold for personal gain and was caught after police investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."