കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കുട്ടികളുടെ ചുമ മരുന്നായ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ കേരളത്തിന് പുറത്ത് ഗുണനിലവാര പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് ഈ മരുന്നിന്റെ വിൽപ്പന സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിർത്തിവച്ചു. തമിഴ്നാട്, ഒഡീഷ, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ വിതരണം ചെയ്ത ഈ ബാച്ചിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കേരളത്തിൽ ഈ ബാച്ചിന്റെ വിൽപ്പന നടന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് കോൾഡ്രിഫ് മരുന്നിന്റെ വിതരണം എട്ട് വിതരണക്കാർ വഴി നടത്തിയിരുന്നെങ്കിലും, ഇതിന്റെ വിൽപ്പനയും വിതരണവും പൂർണമായി നിർത്തിവച്ചിട്ടുണ്ട്.
കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതി അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവർ അടങ്ങുന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗത്തിന് പ്രത്യേക മാർഗനിർദേശം പുറത്തിറക്കും.
മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കുട്ടികളുടെ മരുന്ന് ഉപയോഗത്തിൽ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്നും പഴയ കുറിപ്പടി ഉപയോഗിച്ച് മരുന്ന് വാങ്ങാൻ പാടില്ലെന്നും നിർദേശിച്ചു. കുട്ടികളുടെ ശരീരഭാരത്തിനനുസരിച്ചാണ് ഡോക്ടർമാർ മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നതെന്നും ഒരു കുഞ്ഞിന് നൽകിയ മരുന്ന് മറ്റൊരു കുഞ്ഞിന് നൽകുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കോൾഡ്രിഫ് സിറപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ കുട്ടികൾക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ, ജനങ്ങൾക്കിടയിൽ ആശങ്ക പരിഹരിക്കാനും അവബോധം സൃഷ്ടിക്കാനും ശക്തമായ ബോധവത്കരണ പരിപാടികൾ നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടോയെന്ന് പ്രത്യേക പരിശോധന നടത്താനും നിർദേശം നൽകി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യൻമാർക്കും മറ്റ് ഡോക്ടർമാർക്കും പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടക്കുന്നുണ്ട്. രാജസ്ഥാനിൽ മറ്റൊരു കമ്പനിയുടെ കഫ് സിറപ്പിലും പ്രശ്നം കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഈ ബാച്ചുകൾ കേരളത്തിൽ വിതരണം ചെയ്തിട്ടില്ലെന്നാണ് വിവരം.
The Kerala Drugs Control Department has suspended the sale of Coldrif syrup (batch SR 13) after quality issues were reported outside the state. A three-member expert committee, formed under Health Minister Veena George, submitted an urgent report, leading to new guidelines for children's cough medicines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."