ബിഹാർ: നിർണായകമാവുക മുസ്‍ലിം, പിന്നോക്ക വോട്ടുകൾ; ഭരണവിരുദ്ധ വികാരത്തിലും നിതീഷിന്റെ ചാഞ്ചാട്ടത്തിലും ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷ
പട്‌ന: അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിരുദ്ധ ജനവിധിക്ക് വിപരീതമായി നിതീഷ് കുമാറിന്റെ കൂറുമാറ്റത്തെ തുടർന്ന് സംസ്ഥാനം സാക്ഷ്യംവഹിച്ച രാഷ്ട്രീയനാടകത്തിന് ശേഷം ബിഹാർ ഒരിക്കൽ കൂടി പോളിങ് ബൂത്തിലേക്ക്. 2020ൽ കോൺഗ്രസും ജെ.ഡി.യുവും ആർ.ജെ.ഡിയുവും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ വൻ ഭൂരിപക്ഷത്തോടെയാണ് ബിഹാറിൽ വിശാലമതേതര സഖ്യം വിജയിച്ചത്. എന്നാൽ, 2022 ഓഗസ്റ്റിൽ ജനവികാരത്തിന് വിരുദ്ധമായി മതേതരചേരി വിട്ട നിതീഷ് കുമാർ ബി.ജെ.പിയുടെ സഹായത്തോടെ മുഖ്യമന്ത്രിയാകുകയായിരുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ, ഏറ്റവുമധികം ചർച്ചയാകുന്നതും നിതീഷ് കുമാറിന്റെ ഈ രാഷ്ട്രീയ ചാഞ്ചാട്ടമാണ്.
നിതീഷ് മുമ്പും എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകുകയും ബി.ജെ.പി ഭരണത്തിൽ കേന്ദ്രമന്ത്രിയാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2014ലെ പൊതുതെരഞ്ഞെടുപ്പിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിൽ പ്രതിഷേധിച്ച് മുന്നണിവിട്ട അദ്ദേഹം, അതേ മോദിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയായി അധികാരമേറ്റതുപോലുള്ള അടിമുടി വൈരുധ്യം നിറഞ്ഞ കഥാപാത്രമാണ്. നിതീഷ് കുമാറും മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വിയാദവും ആണ് പ്രധാനമായും ഏറ്റുമുട്ടുന്നതെങ്കിലും സ്വാധീനം ചെലുത്തുന്ന വിധത്തിലുള്ള ചെറുതും വലുതുമായ പാർട്ടികളും വ്യക്തികളും വേറെയുമുണ്ട് ബിഹാറിൽ.
ഒമ്പത് തവണ ബിഹാർ മുഖ്യമന്ത്രി പദവിയിലിരുന്ന നിതീഷ് കുമാർ, സംസ്ഥാനത്ത് ഏറ്റവും നീണ്ടകാലം ഈ കസേരയിലിരുന്ന വ്യക്തിയുമാണ്. എൻ.ഡി.എയുടെ പ്രചാരണം നിതീഷിന്റെ വ്യക്തിപ്രഭാവത്തിലൂന്നിയാണ്. ഇത് തന്നെയാണ് ആർ.ജെ.ഡിയുവും കോൺഗ്രസും നേതൃത്വം നൽകുന്ന ഇൻഡ്യാ മുന്നണിയുടെ ആയുധവും. നിതീഷിന്റെ ആരോഗ്യത്തെയും ശാരീരികക്ഷമതയെയും കുറിച്ചുള്ള ഊഹാപോഹങ്ങൾ പലപ്പോഴും ഇൻഡ്യാ മുന്നണി സജീവ രാഷ്ട്രീയ ചർച്ചകൾക്ക് ഇട്ടുകൊടുത്തിട്ടുണ്ട്.
പിന്നോക്ക, ന്യൂനപക്ഷവോട്ടുകളാണ് മുഖ്യമായും ഇൻഡ്യാ മുന്നണിയുടെ പ്രതീക്ഷ. ബിഹാറിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന സമുദായങ്ങൾ മുസ്‍ലിംകളും പിന്നോക്ക വിഭാഗങ്ങളുമാണ്. ആകെയുള്ള 243 സീറ്റിൽ 32 എണ്ണം മുസ്‍ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണ്. സംസ്ഥാന ജനസംഖ്യയുടെ 18 ശതമാനവും മുസ്‍ലിംകളാണ്. 27 ശതമാനമാണ് പിന്നോക്ക വിഭാഗങ്ങൾ. കൂടാതെ 20 ശതമാനം ദലിതരുമാണ്.
വിവാദമായ വഖ്ഫ് ബിൽ ആകും മുസ്‍ലിംകളെ സ്വാധീനിക്കുന്ന വിഷയമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും അവഗണന, വികസനം, തൊഴിൽ, വിദ്യാഭ്യാസം എന്നിവയാണ് പ്രധാനമായും സമുദായത്തിന്റെ പരിഗണനകളെന്നാണ് അടിത്തട്ടിലെ ചർച്ചകൾ. നിതീഷിന്റെ നിലപാടിൽ മുസ്‍ലിംകൾ രോഷാകുലരാണെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ് മുഹമ്മദ് ഷഹബാസ് ഹസൻ പറയുന്നു. ആർ.ജെ.ഡിയിൽ എന്തോ കുറവുണ്ടായിരുന്നതിനാൽ ജനങ്ങൾ നിതീഷിന് വോട്ട് ചെയ്തു. നിതീഷ് കുമാർ ന്യൂനപക്ഷങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വഖ്ഫ് ബില്ലിനെ പിന്തുണയ്ക്കുന്നതിലൂടെ പാർട്ടി ചെയ്തതെല്ലാം റദ്ദാക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിംകൾ ഉവൈസിക്കൊപ്പം എത്രത്തോളം നിൽക്കുമെന്നത് വലിയ പ്രശ്‌നമാണെന്ന് മാധ്യമപ്രവർത്തകൻ പങ്കജ് ഭാരതീയ പറഞ്ഞു.
2020ൽ നാലുകക്ഷികളായിരുന്നു എൻ.ഡി.എ ഭാഗത്ത്. ഇത്തവണ അത് അഞ്ചെണ്ണം ആയി. ബി.ജെ.പി, ജെ.ഡി.യു, എച്ച്.എ.എം (ജിതൻ റാം മാഞ്ചി), എൽ.ജെ.പി (ചിരാഗ് പാസ്വാൻ), ആർ.എൽ.ജെപി (ഉപേന്ദ്ര കുശ്വാഹ) എന്നീ കക്ഷികളാണ് മുന്നണിയിലുള്ളത്. എന്നാൽ കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാണ്. ആർ.ജെ.ഡി, കോൺഗ്രസ്, സി.പി.ഐ, സി.പി.ഐ (എം.) സി.പി.ഐ (എം.എൽ), വി.ഐ.പി (മുകേഷ് സാഹ്നി), ജെ.എം.എം, രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടി എന്നീ എട്ട് പാർട്ടികളാണ് മഹാഗഡ്ബന്ധൻ സഖ്യത്തിലുള്ളത്. സീറ്റ് വിഭജനകാര്യത്തിൽ ആർ.ജെ.ഡിക്കും കോൺഗ്രസിനും ഇടയിൽ ചെറിയ അഭിപ്രായ ഐക്യം ഉണ്ടെങ്കിലും, സഖ്യകക്ഷിക്ക് വഴങ്ങാനും ഏതുവിധേനയും അധികാരം പിടിക്കലായിരിക്കണം ലക്ഷ്യമെന്നും സംസ്ഥാന ഘടകത്തിന് ഹൈക്കമാൻഡിന്റെ നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."