ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും
റിയാദ്: ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വ്യവസ്ഥാപിതമാക്കാൻ കരാറിൽ ഒപ്പിട്ട് സഊദി അറേബ്യയും ബംഗ്ലാദേശും. സഊദി മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽറാജ്ഹിയും ബംഗ്ലാദേശ് പ്രവാസി ക്ഷേമ മന്ത്രിയുമായ ആസിഫ് നദ്‌റുലുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സഊദി അറേബ്യയിലേക്ക് അയയ്ക്കാൻ തയ്യാറെടുക്കുന്നതായി ബംഗ്ലാദേശ് അധികൃതർ അറിയിച്ചു.
ഏകദേശം 3 ദശലക്ഷം ബംഗ്ലാദേശി പൗരന്മാരാണ് നിലവിൽ സഊദിയിൽ ജോലി ചെയ്യുന്നത്. സഊദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ബംഗ്ലാദേശി തൊഴിലാളികളുടേതാണ്. 1970-കൾ മുതൽ ബംഗ്ലാദേശി പൗരന്മാർ സഊദി അറേബ്യയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ അവരുടെ തൊഴിൽ പ്രത്യേക തൊഴിൽ വിന്യാസത്തെക്കുറിച്ചുള്ള മെമ്മോറാണ്ടം വഴിയാണ് നിയന്ത്രിച്ചിരുന്നത്.
"ഈ കരാറോടെ, വിവിധ തൊഴിലുകളിലായി ബംഗ്ലാദേശിൽ നിന്ന് സഊദി അറേബ്യയിലേക്കെത്തുന്ന വിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വർദ്ധിക്കുമെന്നും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും താൽപ്പര്യങ്ങളും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു," ബംഗ്ലാദേശ് പ്രവാസി ക്ഷേമ, വിദേശ തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സഊദി ഏജൻസിയായ തകമോളാണ് ഉദ്യോഗാർത്ഥികളെ പരിശോധിക്കുന്നത്. സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം വഴിയാണ് തകമോൾ ഇത് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ തൊഴിൽ വിപണിയിലെ ജീവനക്കാരുടെ പ്രൊഫഷണൽ കഴിവ് മെച്ചപ്പെടുത്തുന്നതിനായി വിഷൻ 2030 പ്രകാരം 2021 ൽ ആരംഭിച്ച ഒരു സംരംഭമാണിത്.
നിലവിൽ കൂടുതൽ ബംഗ്ലാദേശികളും നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. 2027-ൽ എ.എഫ്.സി ഏഷ്യൻ കപ്പ്, 2030-ൽ വേൾഡ് എക്സ്പോ, 2034-ൽ വേൾഡ് കപ്പ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ, അടുത്ത കുറച്ച് വർഷങ്ങളിൽ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കരാർ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കും തൊഴിൽ അന്വേഷകർക്കും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
saudi arabia and bangladesh signed a landmark agreement on october 6, 2025, to boost recruitment of skilled bangladeshi workers, establishing protections and frameworks that could limit opportunities for migrants from india and elsewhere amid saudi's vision 2030 push for certified labor.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."