വമ്പൻ തട്ടിപ്പുമായി അദാനി കമ്പനി; മിസൈൽ ഘടകങ്ങളുടെ ഇറക്കുമതിയിൽ തട്ടിയത് കോടികൾ, അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: മിസൈൽ ഘടകങ്ങളുടെ ഇറക്കുമതിയിൽ കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്‌നോളജീസ് ലിമിറ്റഡിനെതിരേ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അന്വേഷണം ആരംഭിച്ചു.
ഹ്രസ്വദൂര ഉപരിതല-വായു മിസൈൽ സംവിധാനങ്ങൾക്കായി ഇറക്കുമതി ചെയ്ത ഭാഗങ്ങൾ ദീർഘദൂര മിസൈലുകളുടെ ഘടകങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഹ്രസ്വദൂര മിസൈൽ ഘടകങ്ങൾക്ക് 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 18 ശതമാനം പ്രാദേശിക നികുതിയും ഉണ്ട്. എന്നാൽ ദീർഘദൂര മിസൈൽ ഘടകങ്ങൾക്ക് ഇതിൽ ഇളവുണ്ട്.
തെറ്റിദ്ധരിപ്പിക്കലിലൂടെ ഏകദേശം 77 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. ഘടനാപരമായ ഫിറ്റിങുകൾ, മൗണ്ടിങ് അസംബ്ലികൾ, മിസൈൽ സംവിധാനങ്ങൾക്കുള്ള നിയന്ത്രണ ഇന്റർഫേസുകൾ എന്നിവയുൾപ്പെടെയുള്ള സ്‌ഫോടനാത്മകമല്ലാത്ത ഘടകങ്ങളും നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്തതായും പരാതിയുണ്ട്.
ഈ ഘടകങ്ങൾ നികുതി നൽകേണ്ട വിഭാഗത്തിൽപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി തെറ്റായ കസ്റ്റംസ് എൻട്രികൾ, അന്തിമ ഉപയോഗ സർട്ടിഫിക്കറ്റുകൾ, വിദേശ വിതരണക്കാരുമായുള്ള കത്തിടപാടുകൾ എന്നിവ നൽകിയിട്ടുണ്ട്.
2024 മുതൽ റഷ്യയിൽ നിന്നു മാത്രം ഏകദേശം 32 ദശലക്ഷം യു.എസ് ഡോളറിന്റെ ഇറക്കുമതിയാണ് അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. ഇതേ കാലയളവിൽ റഷ്യ, ഇസ്‌റാഈൽ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള മൊത്തം ഇറക്കുമതി ഏകദേശം 70 ദശലക്ഷം യു.എസ് ഡോളറിന്റേതാണ്. 1962ലെ കസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 28 പ്രകാരം, മതിയായ തീരുവ ചുമത്താത്തതായി കണ്ടെത്തിയാൽ അധികാരികൾക്ക് പലിശ സഹിതം തുക തിരിച്ചുപിടിക്കാനും ഒഴിവാക്കിയ തീരുവയുടെ തുക വരെ പിഴ ചുമത്താനും കഴിയും.
അതേസമയം, അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മിസൈൽ ഘടകങ്ങളെയും ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കി ഈ വർഷം സെപ്റ്റംബറിൽ കസ്റ്റംസ് നിയമങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു. എന്നാൽ തട്ടിപ്പ് നടന്നിരിക്കുന്നത് അതിന് മുമ്പാണ്. അതിനാൽ ഈ കേസിൽ ഇളവ് ബാധകമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."