'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'; സസ്‌പെന്‍ഡ് ചെയ്ത എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും- വി.ഡി.സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കവർച്ച വിഷയത്തിൽ സഭയിൽ തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രൂക്ഷമായ പ്രതികരണം. വാച്ച് ആൻഡ് വാർഡ് സ്റ്റാഫിനെ മർദിച്ചെന്ന ആരോപണത്തിൽ അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, കോവളം എംഎൽഎ എം. വിൻസന്റ് എന്നിവരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തത് 'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'യാണെന്ന് സതീശൻ ആരോപിച്ചു. ഒരു കുറ്റവും ചെയ്യാത്ത എംഎൽഎമാരെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണെന്നും, ഇത് ശബരിമല കവർച്ചയ്ക്കെതിരായ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ സസ്പെൻഡ് ചെയ്ത എംഎൽഎമാരെ മാലയിട്ട് സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.
സസ്പെൻഷൻ: വാച്ച് ആൻഡ് വാർഡിനെ മർദിച്ചെന്ന ആരോപണം
കഴിഞ്ഞ മൂന്ന് ദിവസമായി സഭയിൽ ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷം തീവ്ര പ്രതിഷേധം നടത്തുന്നതിനിടെയാണ് സസ്പെൻഷൻ നടപടി. വാച്ച് ആൻഡ് വാർഡ് സ്റ്റാഫിനെ മർദിച്ചെന്നും, സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്നും ആരോപിച്ചാണ് പാർലമെന്ററി അഫയേഴ്സ് മന്ത്രി എം.ബി. രാജേഷ് പ്രമേയം അവതരിപ്പിച്ചത്. "വാച്ച് ആൻഡ് വാർഡുമാർക്കെതിരെ തുടർച്ചയായി പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുന്നു. സഭാ നടപടിക്ക് യോജിക്കാത്ത നിലക്കുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നു" - പ്രമേയത്തിൽ രാജേഷ് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് സ്പീക്കർ എ.എൻ. ഷംസീർ സസ്പെൻഡ് നടപടി പ്രഖ്യാപിച്ചു.
"ഇന്ന് നിയമസഭയിൽ ഞങ്ങളുടെ മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. ഒരു കുറ്റവും ചെയ്യാതെയാണ് അവരെ സസ്പെൻഡ് ചെയ്തത്. സിപിഎമ്മുകാർ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നതുപോലെ ഞങ്ങളൊരു കാര്യവും ചെയ്തിട്ടില്ല. ഞങ്ങൾ സ്പീക്കറെ ആക്രമിച്ചിട്ടില്ല, സ്പീക്കറുടെ ഡയസിലേക്ക് കയറിയിട്ടില്ല. അംഗങ്ങളേക്കാൾ കൂടുതൽ വാച്ച് ആൻഡ് വാർഡിനെ ഏർപ്പെടുത്തി. രണ്ട് എംഎൽഎമാർക്കാണ് പരിക്കേറ്റത്. അവരുടെ ഇടയിൽ കുടുങ്ങി ശ്വാസം മുട്ടുകയാണുണ്ടായത്. ഞങ്ങളവിടെ ഒരക്രമവും നടത്തിയിട്ടില്ല. ഒരു തരത്തിലുള്ള അക്രമവും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല." എന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു
ശബരിമല കവർച്ച: ഉണ്ണികൃഷ്ണനും സുരേന്ദ്രനും തമ്മിലുള്ള 'ബന്ധം'
ശബരിമല ദ്വാരപാലക വിഗ്രഹം വിറ്റതിനെച്ചൊല്ലി പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് പശ്ചാത്തലത്തിലാണ് സസ്പെൻഡ്. "ഏത് കോടീശ്വരന്റെ കയ്യിലേക്കാണ് അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കൊടുത്തതെന്നാണ് കടകംപള്ളിയോട് ചോദിച്ചത്. അങ്ങനെ ചോദിച്ചതിന് രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്നാമത്തെ കാരണം ദ്വാരപാലക ശിൽപം വിറ്റിരിക്കുകയാണെന്ന് ഹൈക്കോടതിയാണ് പറഞ്ഞത്. എല്ലാം വശങ്ങളും പരിശോധിച്ചതിനുശേഷമുള്ള ഹൈക്കോടതിയുടെ നിഗമനമാണ് വിഗ്രഹം വലിയൊരു തുകയ്ക്ക് വിറ്റെന്നാണ്. വിഗ്രഹം വാങ്ങിയ സമ്പന്നനെയും പറ്റിച്ചിട്ടുണ്ട്, കാരണം കട്ടമുതലാണെന്ന് അയാളോട് പറഞ്ഞിട്ടില്ല. രണ്ടാമത്തെ കാര്യം ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും പറഞ്ഞത് ഞങ്ങളൊന്നും കുഴപ്പമുണ്ടാക്കിയിട്ടില്ല, കുഴപ്പം മുഴുവനും 2019-ലാണ് നടന്നതെന്നാണ്. 2019-ൽ കുഴപ്പമുണ്ടായെന്ന് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിക്ക് അതിന്റെ പൂർണമായ ഉത്തരവാദിത്വമുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല എന്നൊന്നും കടകംപള്ളി സുരേന്ദ്രൻ പറയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മിൽ നല്ല ബന്ധം അന്നുമുണ്ട് ഇപ്പോഴുമുണ്ട്," സതീശൻ വിശദീകരിച്ചു.
'പ്രകോപനത്തിന്റെ ഭാഗമാണ് സസ്പെൻഷൻ'
സസ്പെൻഷൻ പ്രതിപക്ഷത്തെ പേടിപ്പിക്കാനുള്ള ശ്രമമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. "ഇത് സ്പീക്കറും സർക്കാരും കൂടി ചേർന്നുള്ള ഗൂഢാലോചനയാണ്. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രി റിയാസും ഇന്ന് സ്പീക്കറും ഞങ്ങളെ പ്രകോപിപ്പിച്ചു. പഴയ ഡിവൈഎഫ്ഐ നേതാവാണെന്നുള്ള ഓർമയിലാണ് സ്പീക്കർ പറഞ്ഞത് ബാനർ പിടിച്ചെടുത്ത് വലിച്ചുകീറാൻ. മന്ത്രി രാജേഷും മന്ത്രി രാജീവും തമ്മിൽ മത്സരമാണ് ആരാണ് ഏറ്റവും കൂടുതൽ അബദ്ധം പറയുന്നതെന്ന്. ഗുണ്ടാവിളയാട്ടമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ സിദ്ധിഖിനേയും എ.പി. അനിൽകുമാറിനെയും ഞാൻ പറഞ്ഞയച്ചുവെന്ന് ഇന്നലെ പറഞ്ഞു. ഇതുപോലുള്ള നട്ടാൽ കുരുക്കാത്ത നുണകളാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിൽ കയറാനുള്ള ശ്രമമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്."
"അയ്യപ്പസ്വാമിയുടെ മുതൽ കവർന്നെടുത്തവർക്കെതിരായി ഞങ്ങൾ നടത്തുന്ന പോരാട്ടത്തിന്റെ അംഗീകാരമായി ജനങ്ങൾ കരുതും. ഈ മൂന്ന് എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും. ഞങ്ങളിത് അംഗീകാരമായാണ് കരുതുന്നത്. സസ്പെൻഷൻ നടത്തിയൊന്നും പേടിപ്പിക്കാമെന്നൊന്നും കരുതണ്ട. ഇത് കവർച്ചയാണ് നടന്നിരിക്കുന്നത്. ആ കവർച്ചയ്ക്കെതിരായ ഞങ്ങളുടെ ശബ്ദത്തെയാണ് ഇല്ലാതാക്കാൻ നോക്കുന്നത്," സതീശൻ കൂട്ടിച്ചേർത്തു.ഈ സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമെന്ന സൂചനകളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."