'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി
മുംബൈ: യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഇന്ന് മുംബൈയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു കെയർ സ്റ്റാർമറിന്റെ പ്രതികരണം.
ഐക്യരാഷ്ട്രസഭയിലെ പരമോന്നത സമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണമെന്നത് വളരെക്കാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ്. ജോ ബൈഡൻ പ്രസിഡന്റായിരുന്നപ്പോൾ അമേരിക്കയും ജർമ്മനിയും ഫ്രാൻസും ആഫ്രിക്കൻ യൂണിയനും ജപ്പാനും ബ്രസീലും ഈ ആവശ്യത്തെ പിന്തുണച്ചിരുന്നു.
ഇന്ത്യയുടെ ശ്രമത്തെ റഷ്യയും പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ മാസം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ആഗോള സംഘടനയിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിനെ റഷ്യ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം ചൈനയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫുകൾക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സൂചനകൾ കാണുന്നുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, 'കൂടുതൽ നീതിയുക്തമായ ഒരു ആഗോള ക്രമം' സൃഷ്ടിക്കുന്നതിന് 'സ്ഥാപിത സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും' പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് വ്യക്തമാക്കിയിരുന്നു.
2023 സെപ്റ്റംബറിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ആവശ്യം പൂർണ്ണമായും മനസ്സിലാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അഞ്ച് സ്ഥിരാംഗങ്ങളാണ് ഉള്ളത്. യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാൻസ് ഈ രാജ്യങ്ങളെ കൂടാതെ 10 അംഗരാജ്യങ്ങളെ ജനറൽ അസംബ്ലി രണ്ട് വർഷത്തെ കാലാവധിയിലേക്ക് തിരഞ്ഞെടുക്കുന്നു.
ഇന്ത്യയും ബ്രിട്ടനും യഥാക്രമം ലോകത്തിലെ അഞ്ചാമത്തെയും ആറാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകളാണ്. ഏകദേശം 54.8 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉള്ളത്.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും, മെച്ചപ്പെട്ട സമുദ്ര സുരക്ഷ, പശ്ചിമേഷ്യ, ഉക്രെയ്ൻ എന്നിവ മുതൽ വിവിധ വിഷയങ്ങളെക്കുറിച്ചായിരുന്നു ചർച്ചകൾ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉക്രെയ്നിലെയും ഗസ്സയിലെയും യുദ്ധങ്ങളെക്കുറിച്ച് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനത്തിനുള്ള ഏതൊരു ശ്രമത്തെയും പിന്തുണയ്ക്കുന്നതായി ഇന്ത്യ അറിയിച്ചു.
british prime minister keir starmer has voiced support for india's bid for a permanent seat on the un security council, stating that india should take its rightful place on the global stage, as discussed during his recent talks with pm narendra modi amid strengthening uk-india ties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."