ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്
ഗസ്സ: ഇസ്റാഈലും ഹമാസും വെടിനിർത്തൽ പ്രഖ്യാപനം പുറത്തുവരുന്നതിനിടെ ഇസ്റാഈൽ ജയിലിൽ ഫലസ്തീനീ യുവാവ് മരണപ്പെട്ടതായി റിപ്പോർട്ട്. യാതൊരു കുറ്റവും ചുമത്താതെ ഒരു വർഷത്തിലേറെയായി ഇസ്റാഈൽ തടവിൽ കഴിഞ്ഞിരുന്ന 22-കാരനായ ഫലസ്തീൻ യുവാവാണ് മരിച്ചത്. നഖാബ് (നെഗേവ്) ജയിലിലെ ക്രൂരമായ സാഹചര്യങ്ങൾ മൂലമാണ് യുവാവ് മരിച്ചതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
ഹെബ്രോണിലെ അൽ-തഹിരിയെ സ്വദേശിയായ അഹമ്മദ് ഹതീം മുഹമ്മദ് ഖ്ദീരത്തിന്റെ മരണം ചൊവ്വാഴ്ചയാണ് ഫലസ്തീൻ തടവുകാരുടെ കമ്മീഷൻ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം മെയ് 23-ന് തെക്കൻ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട അഹമ്മദിനെ വിട്ടുമാറാത്ത പ്രമേഹം ബാധിച്ചിട്ടും ജയിലിൽ നിന്നും മോചിപ്പിക്കാൻ ഇസ്റാഈൽ തയ്യാറായിരുന്നില്ല.
ചൊറി ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി അഹമ്മദിന്റെ ആരോഗ്യം വഷളായിരുന്നു. നിരന്തരമായ ചൊറിച്ചിലും ആവർത്തിച്ചുള്ള അപസ്മാരവും കാരണം അഹമ്മദിന്റെ ശരീരഭാരം 40 കിലോഗ്രാമായി കുറഞ്ഞിരുന്നു.
“രണ്ട് മാസമായി കിടപ്പിലായിരുന്നു. ഏകദേശം 40 കിലോ ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.” ആഗസ്റ്റിൽ അഹമ്മദിനെ സന്ദർശിച്ച അഭിഭാഷകൻ പറഞ്ഞു.
“എല്ലാവരും ഹമാസ് തടവിലാക്കിയ 50 ഇസ്റാഈലി ബന്ദികളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഫലസ്തീൻ ബന്ദികൾ ഇസ്റാഈലിലെ ജയിലുകളിൽ മരിക്കുന്നത് തുടരുകയാണ്. അഹമ്മദ് ഖ്ദീരത്ത് നെഗേവ് ജയിലിൽ മരിച്ചു. 2024 മെയ് മുതൽ യാതൊരു തരത്തിലുള്ള കുറ്റവും ചുമത്താതെ തടവിലാക്കിയിരിക്കുകയായിരുന്നു അവനെ. ഒക്ടോബർ 7 മുതൽ ഇസ്റാഈൽ കസ്റ്റഡിയിൽ മരിക്കുന്ന 78-ാമത്തെ ഫലസ്തീനിയാണ് അഹമ്മദ്.” സംഭവത്തെ അപലപിച്ച് അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് 'എക്സ്' പ്ലാറ്റ്ഫോമിൽ കുറിച്ചു.
പീഡനം, പട്ടിണി, തടങ്കൽ കേന്ദ്രങ്ങളിലെ ചൊറി പോലുള്ള പകർച്ചവ്യാധികൾ എന്നിവയെ തടവുകാരെ സാവധാനത്തിൽ കൊന്നൊടുക്കാനുള്ള നയത്തിന്റെ തെളിവായി വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി. ഖ്ദീരത്തിന്റെ മരണത്തിന് ഇസ്റാഈൽ അധികാരികളാണ് പൂർണ ഉത്തരവാദികളെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. ആഗോള നിഷ്ക്രിയത അന്താരാഷ്ട്ര മനുഷ്യാവകാശ വ്യവസ്ഥയുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തിയെന്നും വാദിച്ച്, ഇസ്റാഈൽ നേതാക്കൾക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് വിവിധ സംഘടനകളുടെ നേതാക്കൾ ആഹ്വാനം ചെയ്തു.
a 22-year-old palestinian, ahmad hatem muhammad khdeirat, has died in israel's negev prison due to deteriorating health from untreated diabetes, scabies infection, and severe medical negligence. held without charge for over a year, his death marks the 78th palestinian detainee fatality in israeli custody since october 7, 2023, amid reports of torture and inhumane treatment in overcrowded facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."