ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; ഇൻസ്റ്റഗ്രാം കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി
കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ നിരന്തര ലൈംഗിക പീഡനത്തിനിരയായെന്ന് കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ആത്മഹത്യ ചെയ്തത്. 15 സ്ലൈഡുകളുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.
ഇന്‍സ്റ്റഗ്രാം കുറിപ്പുലടനീളം ആര്‍എസ്എസ് ശാഖയില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകള്‍ യുവാവ് തുറന്നെഴുതിയിട്ടുണ്ട്. നാല് വയസുള്ളപ്പോള്‍ മുതല്‍ താന്‍ ലൈംഗിക പീഡനത്തിനിരയായെന്നും, ആര്‍എസ്എസ് ശാഖയില്‍ നിന്നടക്കം നിരന്തര പീഡനം നേരിടേണ്ടി വന്നെന്നും യുവാവ് പറയുന്നു. താന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സംഘടനയാണ് ആര്‍എസ്എസ് എന്നും, ഇത്രയും വെറുപ്പുള്ള ഒരു സംഘടനയില്ലെന്നും അനന്തു മരണമൊഴിയില്‍ വ്യക്തമാക്കി.
നിരന്തര പീഡനം മൂലം ഒസിഡി, പാനിക് അറ്റാക്ക് മുതലായ ട്രോമകളിലൂടെ താന്‍ കടന്നുപോയെന്നും, ലോകത്ത് ഒരു കുട്ടിക്കും തന്റെ ദുരവസ്ഥ ഉണ്ടാവരുതെന്നും എഴുതി വെച്ചാണ് യുവാവ് ജീവനൊടുക്കിയത്.
കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍
മൂന്നോ നാലോ വയസുളളപ്പോൾ മുതൽ എന്റെ അയൽവാസിയായ ആ പിതൃശൂന്യൻ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാൾ. എന്നെ ആർഎസ്എസ് ക്യാമ്പിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുത്. നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിൽപ്പോലും അവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. അത്രക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസുകാർ.
ഇനീഷ്യൻ ട്രെയിനിങ് ക്യാമ്പിലും ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പിലും എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്. അവർ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാമ്പിൽ നടക്കുന്നത് പീഡനങ്ങളാണ്. ഞാൻ ഇതിൽ നിന്ന് പുറത്തുവന്നതുകൊണ്ടാണ് എനിക്കിത് പറയാൻ പറ്റുന്നത്.
ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എൻഎം ഒരു സജീവ ആർഎസ്എസ്, ബിജെപി പ്രവർത്തകനാണ്. എനിക്കറിയാം. ഞാൻ മാത്രമല്ല ഇവന്റെ ഇര. മറ്റുളള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ആർഎസ്എസ് ക്യാമ്പുകളിൽ നിന്നും പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഇവരുടെ ക്യാമ്പുകളിലും ശാഖകളിലും ഒരുപാട് കുട്ടികൾ പീഡനത്തിനിരയാവുന്നുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗൺസലിങ് കൊടുക്കേണ്ടത് വളരെ ആവശ്യമാണ്. ഇവൻ കാരണം പീഡനത്തിനിരയായവർ തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇവൻ ഇനിയും പലരെയും പീഡിപ്പിക്കും. അവന് ഒരു കുട്ടി ഉണ്ടായാൽ അതിനെയും ദുരുപയോഗം ചെയ്യും. അത്രക്ക് വിഷമാണ് പീഡോ ആയ അവൻ. ഞാനിപ്പോൾ അനുഭവിക്കുന്ന ഒസിഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. വിഷാദത്തിന്റെ അങ്ങേയറ്റത്ത് അത് എത്തിക്കും. ഒസിഡി ഉളള ഒരാളുടെ മനസ് ഒരിക്കലും അയാളുടെ കയ്യിൽ നിൽക്കില്ല. മറ്റൊരാൾ നമ്മുടെ മനസ് നിയന്ത്രിക്കുന്നതുപോലുളള അവസ്ഥയാണത്. ഉത്കണ്ഠ കൂടുമ്പോൾ മരണമാണ് അതിൽ നിന്ന് മോചനം ലഭിക്കാനുളള ഏക വഴിയെന്ന് തോന്നും.
Young man dies by suicide after leaving a note alleging continuous sexual abuse at an RSS shakha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."