വാണിയംകുളം മുൻ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച സംഭവം: മർദിച്ച ഡിവൈഎഫ്ഐ നേതാക്കൾക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ
പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റി അംഗമായ വിനേഷിനെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി. രാകേഷ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസ്, കൂനത്തൂർ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരെയാണ് സസ്പെൻഷന് വിധേയമാക്കിയത്. സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി. ആക്രമണവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ഒറ്റപ്പാലം ഏരിയ സെക്രട്ടറി വ്യക്തമാക്കി.
ഫേസ്ബുക്കിൽ വിമർശന കമന്റിട്ടതിന്റെ പേര് പറഞ്ഞാണ് പനയൂർ സ്വദേശിയായ വിനേഷിനെ ഡിവൈഎഫ്ഐ നേതാക്കൾ മർദിച്ചത്. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി. രാകേഷ് പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത്തരം പരിപാടികൾ ജനങ്ങൾക്ക് എന്ത് പ്രയോജനം നൽകുന്നുവെന്ന് ചോദിച്ച് വിനേഷ് പോസ്റ്റിന് താഴെ കമന്റ് രേഖപ്പെടുത്തി. ഇതിൽ പ്രകോപിതരായ രാകേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വിനേഷിനെ വാണിയംകുളം ചന്തയ്ക്ക് സമീപത്തും പനയൂരിലും വെച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്കും ശരീരത്തിലെ പല ഭാഗത്തും ഗുരുതര പരുക്കേറ്റ വിനേഷിനെ ഓട്ടോറിക്ഷയിൽ വീട്ടുമുറ്റത്ത് ഇറക്കി വിടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തന്നെ മർദിച്ചതെന്ന് വിനേഷ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഹാരിസ്, കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവരെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വെച്ച് പൊലിസ് അറസ്റ്റ് ചെയ്യുന്നത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ വിനേഷ് നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. പിടിയിലായ ഡിവൈഎഫ്ഐ നേതാക്കളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാൻഡ്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. വിനേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
In Vaniyamkulam, DYFI leaders were suspended by the CPM for brutally attacking Vinesh, a former DYFI member, over a critical Facebook comment. The assault, led by Shoranur block secretary C. Rakesh, left Vinesh seriously injured and on a ventilator. The accused have been remanded for 14 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."