സംഘർഷത്തിന് കാരണമായത് പേരാമ്പ്ര കോളേജ് തെരഞ്ഞെടുപ്പ്; ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്, കോൺഗ്രസ് പ്രതിഷേധം
കോഴിക്കോട്: പേരാമ്പ്ര ഗവൺമെന്റ് സികെജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന തരത്തിൽ സംസ്ഥാനവ്യാപകമായ സംഘർഷത്തിന് കാരണമായത്. തെരഞ്ഞെടുപ്പിൽ ചെയർമാൻ സീറ്റിൽ വിജയിച്ചതിന്റെ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പേരാമ്പ്രയിൽ ഹർത്താൽ ആചരിച്ചിരുന്നു. ഹർത്താലിന് പിന്നാലെ യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഘർഷം രൂക്ഷമായത്.
സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിൽ എംപി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഷാഫിയെ പൊലിസ് മർദിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കി. ഇന്ന് (ഒക്ടോബർ 11) വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാൽ എംപി സംഗമം ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ ദിവസം രാത്രി വൈകിയും വിവിധ ജില്ലകളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടർന്നു. പലയിടത്തും പൊലിസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു. ദേശീയ പാത ഉപരോധിച്ച പ്രവർത്തകർ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പിന്മാറിയത്.
സംസ്ഥാനവ്യാപക പ്രതിഷേധം
തലസ്ഥാന നഗരിയിൽ ഷാഫിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ഇതിനിടെ പൊലിസുമായി ഉന്തും തള്ളും ഉണ്ടാവുകയും ലാത്തിചാർജ് നടക്കുകയും ചെയ്തു. കൊല്ലത്ത് രാത്രി വൈകിയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും ഉപരോധവും സംഘടിപ്പിച്ചു. ചവറയിൽ പൊലിസ് സ്റ്റേഷനും റോഡും ഉപരോധിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. കരുനാഗപ്പള്ളിയിൽ ദേശീയ പാത ഉപരോധിച്ചതിന് പിന്നാലെ പൊലിസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ പിരിച്ചുവിട്ടു.
ആലപ്പുഴയിൽ രാത്രി പത്ത് മണി വരെ പ്രവർത്തകർ ദേശീയ പാതയിൽ പ്രതിഷേധിച്ചു. കളർകോട് ജംഗ്ഷനിൽ ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഏകദേശം ഒരു മണിക്കൂർ നീണ്ട പ്രതിഷേധത്തിന് ശേഷം പൊലിസ് പ്രവർത്തകരെ ബലമായി അറസ്റ്റ് ചെയ്തു നീക്കി.
എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. എറണാകുളം നഗരത്തിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പെരുമ്പാവൂരിൽ പന്തം കൊളുത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. തൊടുപുഴയിലും പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി.
തൃശ്ശൂരിൽ പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. വയനാട്ടിലെ മാനന്തവാടിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."