നെഞ്ചുവേദന വില്ലനാകുന്നു; ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ
റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം രണ്ട് പ്രവാസികളാണ് സഊദിയിലെ ജിദ്ദയില്‍ മരിച്ചത്. ഒരാഴ്ചക്കിടെ ജിദ്ദയില്‍ ഇത്തരത്തില്‍ അഞ്ചോളം മരണങ്ങള്‍ സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലവും കുഴഞ്ഞുവീണുമാണ് ഈ അഞ്ചു പേരും മരിച്ചത്.
വര്‍ക്കല സ്വദേശി ദില്‍ദാര്‍, തിരൂര്‍ വൈലത്തൂര്‍ സ്വദേശി അബ്ദുല്‍ സലാം എന്നിവരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജിദ്ദയില്‍ മരിച്ചത്. ഇന്നലെ നാട്ടില്‍ പോകാനിരിക്കെയായിരുന്നു അബ്ദുല്‍ സലാമിന്റെ മരണം. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ അബ്ദുല്‍ സലാം ഇസിജിക്ക് വിധേയനായപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചതായി തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു ദില്‍ദാറും. ഇസിജി എടുത്ത ദില്‍ദാര്‍ മരുന്നു വാങ്ങുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
കോവിഡ് മാരിക്ക് ശേഷം ഈയിടെയായി പ്രവാസികള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിച്ചതായി സാമൂഹ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ജോലിയിലെ അമിത സമ്മര്‍ദ്ദവും ആരോഗ്യത്തിലെ ശ്രദ്ധയില്ലായ്മയും വ്യായാമക്കുറവും ഉറക്ക കുറവുമടക്കം നിരവധി കാരണങ്ങളാണ് മരണ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ശരീരം നല്‍കുന്ന വ്യക്തമായ സൂചനകള്‍ തിരിച്ചറിയാനും ഇത് ഗൗരവത്തില്‍ എടുക്കാനും മിക്ക പ്രവാസികളും തയ്യാറാകുന്നില്ല. നെഞ്ചുവേദന വന്നാല്‍ ഗ്യാസിന്റെ വേദനയാണെന്ന് പറഞ്ഞ് മിക്കവരും ചികിത്സിക്കാന്‍ തയ്യാറാകുന്നില്ല. പ്രവാസികളില്‍ വലിയൊരു കൂട്ടമാളുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തി ചികിത്സ തേടുന്നതാണ് നല്ലത്.
കൊളസ്‌ട്രോളിനും ഷുഗറിനും വരെ മരുന്ന് കഴിക്കാന്‍ പ്രവാസികള്‍ തയ്യാറാകുന്നില്ല. ഒരിക്കല്‍ മരുന്ന് കഴിച്ചാല്‍ ജീവിത കാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് മിക്കവരും മരുന്ന് കഴിക്കാന്‍ തയ്യാറാകാത്തത്.
chest pain claims lives of two malayalis in jeddah within three days, highlighting growing health concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."