ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. ഉണ്ണികൃഷ്ണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പെടെ 10 പേരാണ് കേസിൽ പ്രതികൾ. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താൻ അധികാരമുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചാണ് ഏറ്റെടുത്തത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് സൂചന. ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം (124 പവൻ) സ്വർണമാണ് എന്നാണ് ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് പറയുന്നത്. എന്നാൽ, കാണാതായ സ്വർണത്തിന്റെ വ്യാപ്തി ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 1998-ൽ യുബി ഗ്രൂപ്പ് ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർണമായിരുന്നു. എന്നാൽ, 2019-ൽ ചെന്നൈയിൽ ഉരുക്കിയപ്പോൾ ഈ ശില്പങ്ങളിൽ നിന്ന് 577 ഗ്രാം സ്വർണം മാത്രമാണ് ലഭിച്ചതെന്ന് സ്മാർട്ട് ക്രിയേഷൻസ് അവകാശപ്പെടുന്നു. ബാക്കി ഒരു കിലോയോളം സ്വർണം എവിടെപ്പോയെന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്.
ഇതിനു പുറമെ, ശില്പങ്ങളുടെ വശങ്ങളിലെ ഏഴ് പാളികൾ ഉരുക്കിയപ്പോൾ 409 ഗ്രാം സ്വർണം മാത്രമാണ് ലഭിച്ചതെന്നും സ്മാർട്ട് ക്രിയേഷൻസ് വാദിക്കുന്നു. 1998-ൽ ഈ പാളികൾ പൊതിയാൻ എത്ര സ്വർണം ഉപയോഗിച്ചു എന്നതിന് വ്യക്തമായ രേഖകളില്ല. ഇതനുസരിച്ച്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര കിലോയിൽ അധികം സ്വർണം ഉണ്ടാകേണ്ടതാണ്. എന്നാൽ, അന്തിമ റിപ്പോർട്ടിൽ 500 ഗ്രാമിൽ താഴെ സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വ്യക്തമാകുന്നത്.
സ്മാർട്ട് ക്രിയേഷൻസിന്റെ മൊഴികളിൽ വൈരുധ്യങ്ങൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കായി സ്വർണം ഉരുക്കിയെന്ന് സ്മാർട്ട് ക്രിയേഷൻസ് സമ്മതിക്കുന്നുണ്ട്. ഗൂഢാലോചനയിൽ സ്മാർട്ട് ക്രിയേഷൻസ് പ്രധാന കണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പാളികൾ ശരിക്കും ഉരുക്കിയോ അതോ മുഴുവനായി മാറ്റിയോ എന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്. കാണാതായ സ്വർണത്തിന്റെ യഥാർഥ വ്യാപ്തി കണ്ടെത്തുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
The Crime Branch has registered a case in the Shabarimala gold theft, naming Unnikrishnan Potti and nine others as accused. The investigation, led by H. Venkitesh, involves charges of theft, forgery, breach of trust, and conspiracy. Over 989 grams of gold is reported missing, with discrepancies in records pointing to a larger theft.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."