ഇന്ത്യാ സഖ്യത്തിന്റെ വഴി മുടക്കാന്‍ ഉവൈസി; ബീഹാറില്‍ 100 സീറ്റില്‍ മത്സരിക്കാൻ ഒരുങ്ങി എഐഎംഐഎം
പറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം 100 സീറ്റുകളിൽ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. 2020ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളുടെ അഞ്ചിരട്ടി സീറ്റുകളിലാണ് ഉവൈസിയുടെ എഐഎംഐഎം ഇത്തവണ മത്സരിക്കാൻ ഒരുങ്ങുന്നത്. നവംബർ 6, 11 തീയതികളിലായാണ് 243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 14-ന് നടക്കും.
ബിജെപി നയിക്കുന്ന എൻഡിഎയും കോൺഗ്രസ്-ആർജെഡി സഖ്യവും ആധിപത്യം പുലർത്തുന്ന ബീഹാർ രാഷ്ട്രീയത്തിൽ “മൂന്നാം ബദൽ” കെട്ടിപ്പടുക്കാനാണ് എഐഎംഐഎം ശ്രമിക്കുന്നതെന്ന് ഉവൈസി അവകാശപ്പെട്ടു.
“100 സീറ്റുകളിൽ ഞങ്ങൾ മത്സരിക്കും. എൻഡിഎയും മഹാഗത്ബന്ധനും (ബീഹാറിലെ ഇന്ത്യാ ബ്ലോക്ക്) ഞങ്ങളുടെ സാന്നിധ്യം അവഗണിക്കാൻ കഴിയില്ല,” എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് അഖ്തറുൽ ഇമാൻ പറഞ്ഞു. 2020-ൽ മതേതര വോട്ടുകൾ വിഭജിച്ചുവെന്ന ആരോപണം ഇനി ആർജെഡിക്ക് ഉന്നയിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർജെഡി നേതാവ് ലാലു പ്രസാദിനും തേജസ്വി യാദവിനും സഖ്യത്തിന് താൽപ്പര്യമുണ്ടെങ്കിൽ ചർച്ചകൾക്ക് തയാറാണെന്ന് അറിയിച്ച് കത്തയച്ചിരുന്നുവെന്നും എന്നാൽ മറുപടി ലഭിച്ചില്ലെന്നും ഇമാൻ വെളിപ്പെടുത്തി.
“ഇപ്പോൾ ഞങ്ങൾ ശക്തമായ ഒരു മൂന്നാം മുന്നണി രൂപീകരിക്കാൻ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ചർച്ചകൾ നടത്തുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം കൂടുതൽ വ്യക്തമാകും,” അദ്ദേഹം പറഞ്ഞു.
2020ലെ തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബിഎസ്പിയുമായും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടിയുമായും ചേർന്ന് മത്സരിച്ച എഐഎംഐഎം അഞ്ച് സീറ്റുകൾ നേടിയിരുന്നു. എന്നാൽ, ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ സഖ്യത്തിന് പല മണ്ഡലങ്ങളിലും ഇത് തിരിച്ചടിയായി. 2022ൽ എഐഎംഐഎമ്മിന്റെ നാല് എംഎൽഎമാർ ആർജെഡിയിൽ ചേർന്നിരുന്നു. മുമ്പ് ആർജെഡിയിലും ജെഡിയുവിലും അംഗമായിരുന്ന അഖ്തറുൽ ഇമാനാണ് നിലവിൽ എഐഎംഐഎമ്മിന്റെ ഏക എംഎൽഎ.
ബീഹാറിൽ 17 ശതമാനത്തിലധികം മുസ് ലിം ജനസംഖ്യയുണ്ടെങ്കിലും, അവർക്ക് ആനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം, ഉവൈസി സീമാഞ്ചൽ മേഖലയിലെ കിഷൻഗഞ്ച്, അരാരിയ, കതിഹാർ, പൂർണിയ ജില്ലകളിൽ നാല് ദിവസത്തെ പര്യടനം നടത്തിയിരുന്നു.
ആർജെഡിയും ജെഡിയുവും കോൺഗ്രസും മുസ് ലിം സമുദായത്തോട് നിസ്സംഗത കാണിക്കുന്നുവെന്ന് ഉവൈസി ആരോപിക്കുന്നു. എന്നാൽ ബിജെപിയുടെ ബി ടീം ആണ് ഉവൈസിയെന്ന വിമർശനം കൂടുതൽ ശക്തമാവുകയാണ് ഈ സാഹചര്യത്തിൽ.
asaduddin owaisi's aimim plans to contest 100 seats in bihar, posing a challenge to the india alliance. explore the political strategy and its potential impact on the upcoming elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."