യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ
ഫുജൈറ: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ വെള്ളം നിറഞ്ഞൊഴുകിയപ്പോൾ ഒട്ടകങ്ങളും കഴുതകളും മഴ നനഞ്ഞ് ആനന്ദിച്ചു. സ്റ്റോം സെന്റർ പങ്കുവെച്ച വീഡിയോകളിൽ റോഡുകളിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നതും ഒട്ടകങ്ങളും കഴുതകളും മഴയിൽ ആനന്ദിക്കുന്നതും കാണാം.
ഒക്ടോബർ 10 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയാണ്. ഒക്ടോബർ 14 വരെ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്ററോളജി (എൻസിഎം) അറിയിച്ചു. തെക്കൻ മേഖയിൽ നിന്നുള്ള ഉപരിതല ന്യൂനമർദ്ദവും തണുത്ത ഈർപ്പമുള്ള വായുവും അന്തരീക്ഷത്തിൽ ഉടലെടുത്ത ന്യൂനമർദ്ദവും കാരണമാണ് ഇത്. ന്യൂനമർദ്ദങ്ങൾ വരും ദിവസങ്ങളിൽ ശക്തി പ്രാപിച്ചേക്കും.
ഇന്നലെ ഫുജൈറയിലെ പർവതപ്രദേശങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. കനത്ത മഴയിൽ അതിശയകരമായ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിരുന്നു. അൽ ഐനിലെ ഒരു പ്രദേശത്ത് കനത്ത മഴ കാരണം റോഡുകൾ വെള്ളത്തിൽ മുങ്ങി. ഇതേ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് റാസൽ ഖൈമ, ഫുജൈറ, കൽബ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. ചില ഭാഗങ്ങളിൽ റോഡുകൾ നിറഞ്ഞൊഴുകി. മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടാകുമെന്ന് എൻസിഎം നേരത്തേ അറിയിച്ചിരുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച സുരക്ഷാ നിർദ്ദേശങ്ങൾ:
- വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക.
- വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുക.
- ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളോ ഉയർന്ന സ്ഥലങ്ങളോ ഒഴിവാക്കുക.
ഒക്ടോബർ 14 വരെ അബൂദബിയിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊലിസ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങൾ, താഴ്വരകൾ, വെള്ളപ്പൊക്ക പാതകൾ എന്നിവ ഒഴിവാക്കുക. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴയും ഉണ്ടായേക്കാം.
ഇന്ന് രാവിലെ റാസൽ ഖൈമയിലെ ജൈസ് പർവതത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 18.1°സെൽഷ്യസാണ്. വരുന്ന നാല് ദിവസത്തെ മഴയിൽ താപനില ഇനിയും കുറഞ്ഞേക്കാം.
heavy rains lashed ras al khaimah, fujairah and kalba on october 12, 2025, causing flash floods in valleys and disrupting roads, while camels and donkeys frolicked in the downpour. the national centre of meteorology had warned of intense showers from october 10-14.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."