ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് എഫ്‌സിസി
വാഷിങ്ടൺ: ചൈനീസ് നിർമിത സ്മാർട്ട് വാച്ചുകൾ, സുരക്ഷാ ക്യാമറകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എഫ്‌സിസി) ആണ് നിരോധനം ഏർപ്പെടുത്തിയത്. ഹുവാവെയ്, സിടിഇ, ഹാങ്‌സൗ ഹൈക്‌വിഷൻ, ഡാഹുവ ടെക്‌നോളജി തുടങ്ങിയ ചൈനീസ് ടെക് കമ്പനികളുടെ ഉൽപ്പന്നങ്ങൾക്കാണ് പ്രധാനമായും വിലക്ക് ബാധകമാകുന്നത്. ഈ ഉപകരണങ്ങൾ വഴി അമേരിക്കൻ പൗരന്മാരെ നിരീക്ഷിക്കാനും വിവരങ്ങൾ കൈമാറ്റം ചെയ്യാനും ചൈനയ്ക്ക് സാധിക്കുമെന്നാണ് എഫ്‌സിസി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കിയത്.
നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലെ പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദശലക്ഷക്കണക്കിന് ചൈനീസ് ഉൽപ്പന്നങ്ങൾ നീക്കം ചെയ്തതായി കാർ അറിയിച്ചു. ടെലികോം, സെമികണ്ടക്ടർ, വാഹന നിർമാണ മേഖലകളിലെ ചൈനീസ് കമ്പനികൾക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. എഫ്‌സിസിയുടെ 'കവേർഡ് ലിസ്റ്റി'ൽ ഉൾപ്പെട്ട കമ്പനികളുടെ ഉപകരണങ്ങൾക്ക് അമേരിക്കയിൽ ഇറക്കുമതിയോ വിൽപ്പനയോ അനുവദിക്കില്ലെന്നാണ് പുതിയ നിർദേശം.
എന്നാൽ ചൈനീസ് കമ്പനികൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് കൃത്യമായ തെളിവുകൾ എഫ്‌സിസി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ നടപടി അമേരിക്ക-ചൈന വ്യാപാര സംഘർഷത്തിന്റെ ഭാഗമായിരിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ വ്യാപകമാകുന്നത് തടയുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്. നിലവിലുള്ള അന്വേഷണങ്ങളുടെ ഫലങ്ങൾ പുറത്തുവരുന്നതോടെ കൂടുതൽ നിരോധനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം, തങ്ങളുടെ ഉപകരണങ്ങൾ വഴി യാതൊരു നിരീക്ഷണവും നടത്തുന്നില്ലെന്ന് ഹുവാവെയ് ഉൾപ്പെടെയുള്ള കമ്പനികൾ വാദിക്കുന്നു. ഉപകരണങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാണെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ ഒരു സർക്കാരിനും നൽകുന്നില്ലെന്നും ഹുവാവെയ് വക്താക്കൾ അറിയിച്ചു. മുൻപ് ആഗോള ടെലികോം വിപണിയിൽ ആധിപത്യം പുലർത്തിയിരുന്ന ഹുവാവെയ്, അമേരിക്കയുടെ നിയന്ത്രണങ്ങൾ മൂലം വലിയ തിരിച്ചടി നേരിട്ടിരുന്നു.
ഹൈക്‌വിഷൻ പോലുള്ള കമ്പനികളുടെ ഉൽപ്പന്നങ്ങൾ ചൈനയിലെ ഉയ്ഗുർ വിഭാഗത്തിന്റെ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ ഈ നീക്കം ആഗോള ടെക് വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. റീട്ടെയിൽ സ്ഥാപനങ്ങൾ വിലക്ക് ഏർപ്പെടുത്തിയ ഉൽപ്പന്നങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും പ്രത്യക്ഷപ്പെടാതിരിക്കാൻ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
കഴിഞ്ഞ ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്നും സോഫ്റ്റ്‌വെയർ കയറ്റുമതി നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു, ഇത് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഇപ്പോൾ ചൈനീസ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങൽക്ക് വിലക്കേർപ്പെടുത്തിയത്.
The U.S. has banned Chinese electronic devices, citing national security threats, according to the FCC. This move targets specific manufacturers to protect critical infrastructure.
USChinaBan NationalSecurity FCC ChineseElectronics TechBan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."