ഒമാനിൽ പുതിയ ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ
മസ്കത്ത്: വീട്ടുജോലിക്കാർക്കും മറ്റ് ഗാർഹിക തൊഴിലാളികൾക്കും സംരക്ഷണം നൽകുന്ന പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് ഒമാൻ. തൊഴിൽ മന്ത്രാലയത്തിന്റെ 574/2025 നമ്പർ തീരുമാനപ്രകാരം, ഈ നിയമം ജോലി നിബന്ധനകൾ വ്യക്തമാക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് അടുത്ത ദിവസം മുതൽ നിയമം നടപ്പാക്കും. പുതിയ നിയമം അനുസരിച്ച് തൊഴിലുടമകളും തൊഴിലാളികളും 3 മാസത്തിനുള്ളിൽ തങ്ങളുടെ രേഖകൾ പുതുക്കണമെന്ന് അതീർ പത്രം റിപ്പോർട്ട് ചെയ്തു.
ആർക്കാണ് നിയമം ബാധകമാകുക?
വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ആയമാർ, തോട്ടപ്പണിക്കാർ, കാർഷിക തൊഴിലാളികൾ, വീട്ടിലെ ഗാർഡുകൾ, ഹോം നഴ്സുമാർ, പാചക തൊഴിലാളികൾ, മൃഗങ്ങൾ പരിപാലിക്കുന്നവർ എന്നിവർക്ക് പുതിയ നിയമം ബാധകമാകും.
നിയമം പറയുന്നത്, എല്ലാ അവകാശങ്ങളും നിയമപരമായ ഏറ്റവും കുറഞ്ഞ മാനദണ്ഡമാണെന്നാണ്. ഇത് കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ ആയ എല്ലാ കരാറുകളും അസാധുവാകും.
തൊഴിലാളികളുടെ അവകാശങ്ങൾ
- ജോലി സമയം: ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി വേണ്ട. കുറഞ്ഞത് 8 മണിക്കൂർ വിശ്രമം നൽകണം.
- ഓവർടൈം: തൊഴിലുടമക്ക് 2 മണിക്കൂർ വരെ അധിക ജോലി ചെയ്യാൻ ആവശ്യപ്പെടാം, പക്ഷേ ഇതിന് തൊഴിലാളിയുടെ സമ്മതപത്രം ആവശ്യമാണ്.
- ആഴ്ചാ അവധി: ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടെ അവധി. അവധി ദിവസം ജോലി ചെയ്താൽ ഇരട്ടി ശമ്പളമോ മറ്റൊരു ദിവസം അവധിയോ നൽകണം.
- വാർഷിക അവധി: 21 ദിവസം ശമ്പളത്തോടെ വാർഷിക അവധി. ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ 30 ദിവസം വരെ മെഡിക്കൽ ലീവിനും അർഹത ഉണ്ടാകും.
- വേതനം: വേതനം ബാങ്ക് വഴിയോ ഒപ്പിട്ട രസീതൊടെ 7 ദിവസത്തിനുള്ളിൽ നൽകണം. ഒമാൻ റിയാലോ മറ്റ് കറൻസിയോ ഉപയോഗിക്കാം.
തൊഴിലുടമകളുടെ ബാധ്യതകൾ
- നിർബന്ധിത ജോലി, പീഡനം, പാസ്പോർട്ട് കണ്ടുകെട്ടൽ എന്നിവ നിരോധിച്ചു.
- 21 വയസ്സിന് താഴെയുള്ളവരെ ജോലിക്കെടുക്കരുത്.
- റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കരുത്. അനുമതിയില്ലാത്ത തൊഴിലാളികളെ നിയമിക്കരുത്.
- താമസം, ഭക്ഷണം, ആരോഗ്യ ഇൻഷുറൻസ്, ഗതാഗതം എന്നിവ നൽകണം.
- കരാർ കഴിഞ്ഞ് 1 വർഷം വരെ രേഖകൾ സൂക്ഷിക്കണം.
- എല്ലാ കരാറുകളും മന്ത്രാലയ പ്ലാറ്റ്ഫോമിൽ ഇലക്ട്രോണിക് രൂപത്തിൽ രജിസ്റ്റർ ചെയ്യണം.
oman ministry of labor announces sweeping reforms for domestic workers under decision 574/2025, prohibiting passport withholding, capping daily work at 12 hours with 8-hour rest, ensuring weekly paid leave and timely bank-paid salaries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."