പരസ്യ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ കെ.എസ്.ആര്‍.ടി.സി; ഇനി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ആർക്കും പരസ്യം പിടിക്കാം; തൊഴിൽദാന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരം: ആര്‍ക്കും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാന്‍ അവസരം നല്‍കുന്ന തൊഴില്‍ദാന പദ്ധതി ആരംഭിക്കുന്നു. ഒരു ലക്ഷം രൂപയുടെ പരസ്യം കെ.എസ്.ആര്‍.ടി.സിക്ക് നേടി നല്‍കുന്ന ഏതൊരാള്‍ക്കും അതിന്റെ 15 ശതമാനം കമ്മിഷൻ ലഭ്യമാക്കുന്നതാണ് പദ്ധതി. കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യം പിടിച്ചുകൊണ്ട് ഏതൊരു ചെറുപ്പക്കാരനും മാന്യമായി ജീവിക്കാനുള്ള ഒരു പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്നുകൊടുക്കുന്നതെന്നു പദ്ധതി പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചു.
പരസ്യ കമ്പനികള്‍ കെ.എസ്.ആര്‍.ടി.സിക്ക് കോടികളുടെ നഷ്ടം വരുത്തുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ടെന്‍ഡര്‍ എടുത്തതിന് ശേഷം ചില കമ്പനികള്‍ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും കോടതിയില്‍ പോയി ആ ഇനത്തില്‍ പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാകാന്‍ കാരണം. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ സംഘം ചേര്‍ന്ന് വരാതിരിക്കുക എന്ന പുതിയ തന്ത്രമാണ് അവര്‍ പയറ്റുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."