അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്
സ്വന്തം അച്ഛൻ ജീവിതത്തിൽ നിന്ന് അപ്രതീക്ഷിതമായി വിടവാങ്ങിയതിന്റെ മുഴുവൻ വേദനയും പശ്ചാത്താപവും യുവാവ് പങ്കുവെച്ച കുറിപ്പിലുണ്ട്. അവസാന നാളുകളിൽ അച്ഛനുമായി വേണ്ടത്ര സംസാരിക്കാൻ കഴിയാതിരുന്നതിന്റെ ദുഃഖവും, അവസാനമായി അച്ഛനെ കാണാൻ തയ്യാറെടുക്കുന്നതിന്റെ വൈകാരിക നിമിഷങ്ങളും തന്റെ പോസ്റ്റിൽ മാത്രം ഒതുങ്ങി പോയി.
"ഇന്ന് രാവിലെയാണ് എനിക്ക് എന്റെ പ്രിയപ്പെട്ട അച്ഛനെ നഷ്ടപ്പെടുന്നത്. അമ്മ നിരന്തരമായി വിളിച്ചിരുന്നു. തിരക്ക് കഴിഞ്ഞ് എടുത്ത് നോക്കിയപ്പോൾ ഫോൺ കോളുകളുടെ എണ്ണം 20-ലധികം കടന്നിരുന്നു. പക്ഷേ, ജോലി തിരക്ക് കാരണം ഒന്നുപോലും എനിക്ക് എടുക്കാൻ സാധിച്ചില്ലല്ലോ..ഒടുവിൽ രാവിലെ 8 മണിക്ക് ഏറ്റവും വേഗത്തിൽ എത്താൻ കഴിയുന്ന ഫ്ലൈറ്റിന് തന്നെ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ, ആ വിമാനം വൈകുന്നേരം 7 മണിക്ക് മാത്രമേ നാട്ടിൽ എത്തുകയുള്ളൂ," യുവാവ് കുറിപ്പ് തുടർന്നു.
നിലവിൽ രണ്ടാമത്തെ ഫ്ലൈറ്റിനായി എയർപോർട്ടിൽ കാത്തിരിക്കുകയാണ് സോഫ്റ്റ്‍വെയർ എഞ്ചിനീയറായ വിവേക് നസ്‍കർ. "നൂറുകണക്കിന് ചിന്തകൾ മനസിലൂടെ കടന്നുപോകുന്നുണ്ട്. അവയെ നിയന്ത്രിക്കാൻ കഴിയുന്നേയില്ല. അച്ഛൻ വിളിക്കുമ്പോൾ എല്ലാം എനിക്ക് വേണ്ടതുപോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തോടൊപ്പം ഇനിയും ഒരുപാട് സമയമുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്. അവസാനം വിളിച്ചപ്പോൾ ചില വിയോജിപ്പുകളാണ് അച്ഛൻ പങ്കുവച്ചത്. എന്നോട് പറഞ്ഞില്ലെങ്കിലും, എന്നെക്കുറിച്ചുള്ളതെല്ലാം അച്ഛൻ അമ്മയോട് അഭിമാനത്തോടെ പറയുമായിരുന്നു " അദ്ദേഹം വേദനയോടെ കുറിച്ചു.
വൈകാരികമായി ഒരു കാര്യങ്ങളും ചെയ്യാത്ത ആളാണ് താനെന്നാണ് വിവേക് പറയുന്നത്. എന്നാൽ ഇപ്പോൾ ഭാരിച്ച ഹൃദയവും നിറഞ്ഞ കണ്ണുകളുമായാണ് ഇരിക്കുന്നതെന്നും പറയാൻ വിവേകിന് കഴിഞ്ഞില്ല. "അമ്മയേയും സഹോദരിയേയും കാണുമ്പോൾ ഞാൻ ഇങ്ങനെയാവരുത്. അവരെ ആശ്വസിപ്പിക്കാൻ ഇനി ഞാൻ മാത്രമേയുള്ളൂ... അച്ഛനെ അവസാനമായി ഒരു നോക്ക് കാണനുള്ള മാനസികമായ തയ്യാറെടുപ്പിലാണ് ഞാൻ," വിവേക് കൂട്ടിച്ചേർത്തു.
വിവേകിന്റെ പോസ്റ്റിന് നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. "നമ്മുടെ മാതാപിതാക്കളോട് എപ്പോഴും സ്നേഹത്തോടും കരുതലോടെയും ഇടപെടണം. അവർക്കൊപ്പം കഴിയുന്നത്ര സമയം ചെലവഴിക്കാൻ മക്കളെന്ന നിലയ്ക്ക് നമുക്ക് സാധിക്കണം എന്നാണ് മിക്കവരും കമന്റ് ചെയ്തത്. വിവേകിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും നിരവധി പേർ കുറിച്ചിട്ടുണ്ട്. എന്തായാലും വിവേകിന്റെ പോസ്റ്റ് പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കേണ്ട സമയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിപ്പിക്കുന്നു.
Vivek Naskar, a software engineer from India, shared a heartfelt post on X about the sudden loss of his father. Sitting at the airport, awaiting a flight to see his father one last time, Vivek expressed regret for not speaking enough during their last call, believing there was more time. Overwhelmed by emotions, he reflected on his father's pride in him and urged others to cherish moments with loved ones.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."