ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം
തിരുവനന്തപുരം: എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേര് പറഞ്ഞ് ക്ലാസിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കർശന നിലപാടുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് സർക്കാർ അടിയന്തരമായി ഇടപെട്ടു. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നടത്തിയ അന്വേഷണത്തിൽ, സ്കൂൾ അധികൃതർ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തി. ശിരോവസ്ത്രം ധരിച്ചതിന്റെ പേര് പറഞ്ഞ് വിദ്യാർഥിനിയെ ക്ലാസിൽനിന്ന് പുറത്താക്കിയത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതാചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ പഠനം തുടരാൻ അനുമതി നൽകണമെന്ന് മന്ത്രി നിർദേശിച്ചു. ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കി. വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പരിഹരിക്കണമെന്നും, ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് മുമ്പ് സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും നിർദേശം നൽകിയിട്ടുണ്ട്.
"മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല," മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."