ഹിജാബ് വിവാദം: സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്
തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ എറണാകുളം സെൻറ് റീത്താസ് സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. കുട്ടിയെ ക്ലാസ്സിൽ കയറ്റാതെ പുറത്ത് നിർത്തിയ നടപടി ഗുരുതര കൃത്യവിലോപമാണെന്നും റിപ്പോർട്ട് പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനം സ്‌കൂളിൽ നടന്നതായും പറയുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ ആണ് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് കൈമാറി.
സ്കൂളിൻ്റെ പി.ടി.എ തെരഞ്ഞെടുപ്പ് അശാസ്ത്രീയം എന്നും ഉപഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. സെന്റ് റീത്താസ് സ്‌കൂൾ മാനേജ്‌മെന്റിന്റെ താല്പര്യം സംരക്ഷിക്കുന്ന രീതിയിൽ ആണ് പി.ടി.എ തെരഞ്ഞെടുപ്പെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിവാദ സംഭവത്തിൽ മാനേജ്‍മെന്റിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു പി.ടി.എ നിലപാട്.
ശിരോവസ്ത്രം ധരിച്ചെത്തുന്നവരെ സ്കൂളിൽ പ്രവേശിപ്പിക്കാറില്ലെന്നാണ് പിടിഎ പ്രസിഡൻറ് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് മൊഴി നൽകിയത്. എന്നാൽ ശിരോവസ്ത്രം വരാൻ പാടില്ല എന്ന് കൃത്യമായി സ്കൂൾ നിയമത്തിൽ രേഖപെടുത്താത്തത് എന്തെന്നുള്ള ചോദ്യത്തിനു മറുപടി പറയാൻ സ്കൂൾ മാനേജെന്റ്റ്റിന് കഴിഞ്ഞില്ല. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരൻ്റെ മതപരമായ മൗലിക അവകാശങ്ങൾക്ക് വിരുദ്ധമായ നടപടികൾ സ്കൂൾ കൈക്കൊള്ളുന്നത് ഗുരുതരമായ വീഴ്ചയായും റിപ്പോർട്ടിൽ വിലയിരുത്തുന്നു.
അതേസമയം, ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥിനിക്ക് മതപരമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ അനുമതി നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.
സംഭവത്തിൽ ഒരു കടുത്ത നടപടിയിലേക്കും കടന്നിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദിയത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ അതന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ ചുമത്താനുള്ള ഉത്തരവാദിത്തം സർക്കാറിനില്ലേ. അതു മാത്രമേ ചെയ്യൂ. ശാന്തമായ നിലക്ക് പോകുന്ന കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ചെറിയ പ്രശ്‌നമുണ്ടായാൽ സർക്കാർ ഇടപെടും. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ല എന്നത് തന്നെയാണ് സർക്കാറിന്റെ നിലപാട്. ഭരണഘടന അനുവദിക്കുന്ന എല്ലാ അവകാശങ്ങളും വിദ്യാർഥികൾക്കുണ്ട്. അത് അനുവദിക്കേണ്ടതുണ്ട്. സ്‌കൂളിന്റെ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി നൽകുന്ന മുറക്ക് കാര്യങ്ങൾ നീക്കും. പ്രശ്‌നം അവിടെ തന്നെ പരിഹരിക്കുകയാണെങ്കിൽ അതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് വിഷയത്തിൽ അടിസ്ഥാനത്തിൽ സർക്കാർ ഇടപെട്ടതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം ആവർത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."