പായസം പാഴ്സലായി കിട്ടിയില്ല; കാറിടിപ്പിച്ച് പായസക്കട തകർത്തതായി പരാതി
തിരുവനന്തപുരം: പോത്തൻകോട് പായസം പാഴ്സൽ നൽകാത്തതിന്റെ വിരോധത്തിൽ കട വെള്ള സ്കോർപ്പിയോ കാറിടിച്ച് തകർത്തതായി പരാതി. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപമുള്ള റോഡരികിലെ പായസം വിതരണം ചെയ്യുന്ന കിയോസ്കാണ് ആക്രമണത്തിനിരയായത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കാര്യവട്ടം സ്വദേശി റസീനയുടെ ഉടമസ്ഥതയിലുള്ളതാണ് കട.
അമിത വേഗതയിൽ വെള്ള നിറത്തിലുള്ള സ്കോർപ്പിയോ കാറിൽ എത്തിയ രണ്ട് പേർ പായസം പാഴ്സലായി ആവശ്യപ്പെട്ടു. എന്നാൽ, പാഴ്സൽ തീർന്നുപോയെന്ന് കടയിലെ ജീവനക്കാരൻ യാസീൻ (റസീനയുടെ മകൻ) അറിയിച്ചതോടെ, പ്രകോപിതരായ ഇവർ കാർ പിന്നോട്ടെടുത്ത് കിയോസ്കിൽ ഇടിച്ച് തകർക്കുകയായിരുന്നു. അപകട സമയത്ത് യാസീൻ കടയിൽ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കട തകർത്ത ശേഷം അക്രമികൾ വാഹനം നിർത്താതെ സ്ഥലം വിട്ടു.
സംഭവത്തെ തുടർന്ന് പോത്തൻകോട് പൊലിസ് സ്റ്റേഷനിൽ റസീന പരാതി നൽകി. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."