പുനഃസംഘടനയിലെ അതൃപ്തി: കെ. മുരളീധരനെ നേരിൽക്കാണാൻ കെ.സി വേണുഗോപാൽ; കൂടിക്കാഴ്ച 22ന് കോഴിക്കോട്ട്
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയിൽ ഇടഞ്ഞ മുൻ പ്രസിഡൻ്റ് കെ. മുരളീധരനുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തും. 22ന് കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തുക.
പുനഃസംഘടന സംബന്ധിച്ച മുരളീധരന്റെ പരാതിയില്‍ ഇടപെടാമെന്ന് കെ.സി വേണുഗോപാല്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുരളീധരന്‍ പന്തളത്തെ ശബരിമല വിശ്വാസ സംരക്ഷണ യാത്രയില്‍ പങ്കെടുക്കില്ലെന്ന തീരുമാനം മാറ്റിയത്.
തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ മുരളീധരന്‍ മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അനുനയിപ്പിക്കാന്‍ വേണുഗോപാല്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്. കെ.പി.സി.സി നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് വിശ്വാസ സംരക്ഷണ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാമെന്ന് അറിയിച്ചത്. ഇതിനായി ഗുരുവായൂരിലായിരുന്ന അദ്ദേഹം സംഗമത്തില്‍ പങ്കെടുക്കാനായി ചെങ്ങന്നൂരിലേക്ക് പുറപ്പെടുകയായിരുന്നു.
പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണമാണ് പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും മുരളീധരൻ വിട്ടുനിന്നത്. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു.
ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നാണ് പ്രതികരിച്ചതെങ്കിലും വിശ്വാസസംഗമത്തിലും പദയാത്രയിലും പങ്കെടുക്കാതെ അദ്ദേഹം മാറിനില്‍ക്കാന്‍ തീരുമാനിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വി.ഡി സതീശന്‍ സംസാരിച്ചതിനു പിന്നാലെയാണ് കെ. മുരളീധരന്‍ പങ്കെടുക്കാമെന്ന് അറിയിച്ചത്. പുനഃസംഘടനയിൽ മുരളീധരൻ്റെ നോമിനിയെ പരിഗണിക്കുമെന്ന് സണ്ണി ജോസഫും ഉറപ്പുനൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."