അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം
ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ 23നാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റുകൾക്ക് കങ്കാരുപ്പട ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര വിജയം ഉറപ്പാൻ സാധിക്കും. എന്നാൽ ഇന്ത്യക്ക് പരമ്പര നേടണമെങ്കിൽ ഇനിയുള്ള രണ്ട് മൽസരങ്ങളും വിജയിക്കണം.
ആദ്യ മത്സരത്തിൽ സ്പിന്നർ കുൽദീപ് യാദവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോൾ കുൽദീപിന് പ്ലെയിങ് ഇലവനിൽ അവസരം നൽകാത്തതിനെതിരെ വിമർശനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. കുൽദീപിനെ ഒഴിവാക്കിയതിന്റെ യുക്തി തനിക്ക് മനസിലാവുന്നില്ലെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്.
"റിസ്റ്റ് സ്പിന്നർമാർ മത്സരങ്ങൾ വിജയിപ്പിക്കാൻ സാധ്യതയുള്ളവരാണ്. ഇന്ത്യൻ ടീം കുൽദീപിനെ ഒഴിവാക്കിയതിന്റെ യുക്തി എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ കുൽദീപിനെയും വാഷിംഗ്ടണിനെയും അക്‌സറിനെയും ഒരുമിച്ച് കളിപ്പിക്കുമായിരുന്നു. മീഡിയം പേസർമാരെക്കാൾ ഈ സാഹചര്യത്തിൽ സ്പിന്നർമാർ മികച്ച പ്രകടനം കാഴ്ചവെക്കും'' ക്രിസ് ശ്രീകാന്ത് പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ 12 വിക്കറ്റുകളാണ് കുൽദീപ് നേടിയത്. രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളിലുമായി ഒരു ഫൈഫർ അടക്കം എട്ട് വിക്കറ്റുകളും താരം സ്വന്തമാക്കി. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ പരമ്പരയിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും കുൽദീപാണ് സ്വന്തമാക്കിയത്.
ഏഷ്യ കപ്പിലും താരം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ കുൽദീപ് യാദവാണ് മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച പാകിസ്താൻ ബാറ്റിംഗ് നിരയെ കുൽദീപ് യാദവ് കറക്കി വീഴ്ത്തുകയായിരുന്നു. മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം തിളങ്ങിയത്. ടൂർണമെന്റിൽ ഇന്ത്യക്കായി 17 വിക്കറ്റുകളാണ് ഏഴ് മത്സരങ്ങളിൽ നിന്നും കുൽദീപ് നേടിയത്.
ഇതോടെ ഏഷ്യ കപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി മാറാനും കുൽദീപിന് സാധിച്ചു. 17 വിക്കറ്റുകൾ നേടിയ മുൻ ശ്രീലങ്ക താരം അജന്ത മെൻഡീസിന്റെ നേട്ടത്തിനൊപ്പം എത്താനും ഇന്ത്യൻ സ്പിന്നർക്ക് സാധിച്ചു. 2007 ഏഷ്യ കപ്പിലാണ് അജന്ത മെൻഡീസ് 17 വിക്കറ്റുകൾ നേടിയത്.
അതേസമയം ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മഴ തടസ്സപ്പെടുത്തിയ മത്സരം 26 ഓവറുകളാക്കി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 26 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 21.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
Spinner Kuldeep Yadav was not given a chance in the Indian team in the first ODI against Australia. Now, former Indian player Kris Srikkanth has come forward to criticize Kuldeep for not being given a chance in the playing eleven.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."