അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് സഊദി; ഉന്നത പദവി ദുരുപയോഗം ചെയ്ത 17 സർക്കാർ ജീവനക്കാർ പിടിയിൽ
റിയാദ്: കൈക്കൂലി, വഞ്ചന, പദവി ദുരുപയോഗം ചെയ്യൽ തുടങ്ങി വിവിധ കേസുകളിൽ 17 സർക്കാർ ജീവനക്കാരെ അറസ്റ്റു ചെയ്ത് സഊദി അധികൃതർ. ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് വിവിധ മന്ത്രാലയങ്ങളിലെയും പൊതു സ്ഥാപനങ്ങളിലെയും ജീവനക്കാർ പിടിയിലായത്. അറസ്റ്റിലായവർ നിയമനടപടി നേരിടേണ്ടി വരുമെന്ന് അതോറിറ്റി അറിയിച്ചു.
വിദേശ നിക്ഷേപകന്റെ കമ്പനിക്ക് ക്രഷർ ലൈസൻസ് നിയമവിരുദ്ധമായി നേടിക്കൊടുക്കാൻ 1.6 മില്യൺ സഊദി റിയാൽ (16 ലക്ഷം റിയാൽ) കൈക്കൂലി വാങ്ങിയ വ്യവസായ, ധാതു വിഭവ മന്ത്രാലയത്തിലെ ജീവനക്കാരനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പട്ടയമില്ലാത്ത കൃഷിഭൂമി പൊളിച്ചുമാറ്റാനുള്ള ഉത്തരവ് റദ്ദാക്കാൻ 110,000 റിയാൽ കൈപ്പറ്റിയ ഒരു പൗരനും, സമാനമായ ഉത്തരവുകൾ നിർത്തലാക്കാൻ പണം വാങ്ങിയതിന് രണ്ട് മുനിസിപ്പൽ ജീവനക്കാരും അറസ്റ്റിലായി. ഒരു വാണിജ്യ സ്ഥാപനത്തിന് നിയമവിരുദ്ധമായി ടെൻഡർ നൽകിയതിന് പകരമായി 195,000 സഊദി റിയാൽ വാങ്ങിയ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ജീവനക്കാരനും പിടിയിലായി. നിയന്ത്രണ ലംഘനങ്ങൾ അവഗണിക്കുന്നതിനായി ഒരു കരാർ സ്ഥാപനത്തിൽ നിന്ന് 35,000 സഊദി റിയാൽ കൈപ്പറ്റിയ പ്രാദേശിക ജലശുദ്ധീകരണ പ്ലാന്റ് ഡയറക്ടറും കസ്റ്റഡിയിലായി.
സ്വകാര്യ കമ്പനിക്ക് 8.3 മില്യൺ സഊദി റിയാൽ സാമ്പത്തിക കുടിശ്ശിക നൽകാൻ 240,000 സഊദി റിയാൽ കൈപ്പറ്റിയ റീജിയണൽ സെക്രട്ടേറിയറ്റിലെ ജീവനക്കാരനും അറസ്റ്റിലായി.
വാണിജ്യ പെർമിറ്റ് നൽകാൻ കൈക്കൂലി വാങ്ങിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനും ഭക്ഷ്യ സേവന കരാറിന് പണം തട്ടിയെടുത്ത ആശുപത്രി ജീവനക്കാരനും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനും വിവാഹ നടപടിക്രമങ്ങൾ എളുപ്പമാക്കാൻ കൈക്കൂലി വാങ്ങിയ ജീവനക്കാരനും എൻഫോഴ്‌സ്‌മെന്റ് കോടതിയിലെ ജീവനക്കാരനും കസ്റ്റംസ് ലംഘനങ്ങളിൽ പിടിയിലായ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെ ജീവനക്കാരനും പൊതു ഫണ്ട് ദുരുപയോഗം ചെയ്ത റീജിയണൽ സെക്രട്ടേറിയറ്റ് ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
എല്ലാത്തരം അഴിമതിയും തടയുന്നതിൽ അതോറിറ്റി ഉറച്ചുനിൽക്കുമെന്ന് നസഹയുടെ വക്താവ് അറിയിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കായി പൊതു പദവി ദുരുപയോഗം ചെയ്യുന്നവർ സ്ഥാനങ്ങൾ രാജിവച്ചാലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകില്ല. പൊതു ഫണ്ട് ലംഘിക്കുകയോ സ്ഥാനം ദുരുപയോഗം ചെയ്യുകയോ ചെയ്യുന്ന ആർക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പിലാക്കുമെന്നും അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
saudi arabia's nazaha anti-corruption authority arrests 17 government workers in 17 cases involving abuse of power, bribery, and money laundering. part of vision 2030 reforms for transparency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."