ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം
ദുബൈ: ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഹൃദയാഘാതമാണ് വിദ്യാർഥിയുടെ മരണ കാരണം. യുഎഇ ഗോൾഡൻ വിസ നേടിയ മിടുക്കനായ 18 കാരനായ വൈഷ്ണവ് കൃഷ്ണകുമാറാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങൾക്കിടെയുണ്ടായ വൈഷ്ണവിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരും.
ദുബൈ ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷത്തിനിടെ കുഴഞ്ഞുവീണ വൈഷ്ണവ് ഒന്നാം വർഷ ബി.ബി.എ. മാർക്കറ്റിംഗ് വിദ്യാർത്ഥിയായിരുന്നു. വി.ജി. കൃഷ്ണകുമാർ, വിധു കൃഷ്ണകുമാർ എന്നിവരാണ് മാതാപിതാക്കൾ. വൃഷ്‌ടി കൃഷ്ണകുമാറാണ് ഇളയ സഹോദരി.
കുഴഞ്ഞുവീണ വൈഷ്ണവിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കുടുംബം ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു. ദുബൈ പൊലിസിന്റെ ഫോറൻസിക് വിഭാഗം കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്ന് കുടുംബം വ്യക്തമാക്കി.
അസാധാരണ പ്രതിഭയും കഴിവുകളുമുള്ള വിദ്യാർത്ഥിയായാണ് വൈഷ്ണവ് അറിയപ്പെട്ടിരുന്നത്. അക്കാദമിക രംഗത്തും പാഠ്യേതര വിഷയങ്ങളിലും വൈഷ്ണവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
കഴിഞ്ഞ വർഷം ദുബൈയിലെ ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലെ സ്കൂൾ കൗൺസിലുകളുടെ തലവനായിരുന്നു വൈഷ്ണവ്. മോഡൽ യുണൈറ്റഡ് നേഷൻസ് ക്ലബ്ബിന്റെയും ഡിബേറ്റിംഗ് സൊസൈറ്റിയുടെയും പ്രസിഡന്റായിരുന്നു.
2024-ലെ സി.ബി.എസ്.ഇ. 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 97.4% മാർക്ക് നേടി. മാർക്കറ്റിംഗിലും സംരംഭകത്വത്തിലും 100/100 മാർക്കും എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡും നേടിയിരുന്നു. ഈ അക്കാദമിക മികവിനെത്തുടർന്നാണ് വൈഷ്ണവിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്.
സാമ്പത്തിക ഉപദേശം, ജീവിതശൈലി പ്രചോദനം തുടങ്ങിയ വിഷയങ്ങളിൽ സോഷ്യൽ മീഡിയ പ്രോജക്റ്റുകളും വൈഷ്ണവ് ചെയ്തിരുന്നു. ഒരു വലിയ സംരംഭകനാകുക എന്നതായിരുന്നു വൈഷ്ണവിന്റെ സ്വപ്നം. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.
heartbreaking loss during diwali festivities in dubai: golden visa holder vaishnav krishnakumar, 18, from kerala succumbs to cardiac arrest. brilliant bba student leaves family devastated.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."