നിങ്ങൾ അണിയുന്ന വളകളിൽ കുട്ടികളുടെ രക്തം വീണിട്ടുണ്ട്; ജയ്പൂരിലെ വള ഫാക്ടറിയിൽ നടക്കുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതകൾ പുറത്ത്
ജയ്പൂർ: ജയ്പൂരിലെ ഒരു വള ഫാക്ടറിയിൽ അടിമപ്പണിക്ക് സമാനമായ സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന കുട്ടികൾ രക്ഷപ്പെട്ടു. ദിവസേന 18 മണിക്കൂർ വരെ ജോലി ചെയ്യാൻ നിർബന്ധിതരായ ബീഹാർ സ്വദേശികളായ ഏഴ് കുട്ടികളാണ് ഫാക്ടറിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് കുട്ടികൾ ഫാക്ടറിയിൽ നിന്ന് രക്ഷപ്പെട്ട് സമീപത്തുള്ള ശ്മശാനത്തിൽ ഒളിച്ചത്.
ഭട്ട ബസ്തി പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള വള ഫാക്ടറിയിൽ നിന്നാണ് കുട്ടികൾ രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഭയം കാരണം സമീപത്തെ ഒരു ശ്മശാനത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സമീപവാസികൾ ഭയന്ന് വിഷമിച്ച നിലയിൽ കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ തന്നെ പൊലിസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ഭട്ട ബസ്തി പൊലിസും ശിശുക്ഷേമ സമിതി (CWC) അംഗങ്ങളും സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് കുട്ടികളെ ജയ്പൂരിലേക്ക് കടത്തിക്കൊണ്ടുവന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്രൂരമായ പീഡനം, 18 മണിക്കൂർ ജോലി
രണ്ട് മാസം മുമ്പാണ് ബീഹാറിലെ ഗ്രാമങ്ങളിൽ നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുവന്നത്. എന്നാൽ ജയ്പൂരിലെത്തിയ ശേഷം ദിവസേന 15 മുതൽ 18 മണിക്കൂർ വരെ കഠിനമായ സാഹചര്യങ്ങളിൽ ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു. ദിവസത്തിൽ ഒരു നേരം മാത്രം ഭക്ഷണം നൽകിയിരുന്നതായും, അസുഖം വന്നാൽ പോലും ശാരീരികമായി ഉപദ്രവിക്കുമായിരുന്നതായും കുട്ടികൾ പൊലിസിനോട് മൊഴി നൽകി. സംസാദ് മിയ എന്ന വ്യക്തിയാണ് തങ്ങളെ ജയ്പൂരിലേക്ക് കൊണ്ടുവന്നതെന്ന് കുട്ടികൾ പൊലിസിനോട് പറഞ്ഞു. ഇയാളെയാണ് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു.
ഭയം കാരണം ആദ്യം സംസാരിക്കാൻ പോലും തയ്യാറാകാതിരുന്ന കുട്ടികൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ബാലവേലയുമായി ബന്ധപ്പെട്ട് ജയ്പൂരിലെ വള നിർമ്മാണ മേഖലയിൽ നിലനിൽക്കുന്ന ഗുരുതരമായ പ്രശ്നമാണ് ഈ സംഭവം ഒരിക്കൽ കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
കടത്തുന്നത് ആയിരക്കണക്കിന് കുട്ടികളെ
ജയ്പൂരിലെ വള ഫാക്ടറി ഉടമകൾ കുറഞ്ഞ വേതനത്തിൽ അതിസങ്കീർണ്ണമായ ഗ്ലാസ് വർക്കുകൾക്ക് മുതിർന്ന തൊഴിലാളികളേക്കാൾ അനുയോജ്യമായ ചെറിയ കൈകളുള്ള കുട്ടികളെ ചൂഷണം ചെയ്യുന്നതാണ് ഈ പ്രശ്നത്തിന് പ്രധാന കാരണമെന്ന് പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കുട്ടികൾക്ക് നിയമസഹായം നൽകുന്ന ആസ്ര ഫൗണ്ടേഷൻ ജയ്പൂർ ഡയറക്ടർ വിവേക് ശർമ്മ വെളിപ്പെടുത്തി. "എല്ലാ വർഷവും ഏകദേശം 4,000 കുട്ടികളെയാണ് ബീഹാറിൽ നിന്ന് ജയ്പൂരിലെ വള ഫാക്ടറികളിൽ ജോലി ചെയ്യാനായി കടത്തിക്കൊണ്ടുവരുന്നത്. എന്നാൽ 20% കുട്ടികളെ മാത്രമേ രക്ഷിക്കാൻ കഴിയുന്നുള്ളൂ," അദ്ദേഹം പറഞ്ഞു.
കുട്ടികൾ രക്ഷപ്പെടാതിരിക്കാൻ ബ്ലേഡുകൾ ഉപയോഗിച്ച് അവരുടെ കാലുകൾ മുറിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നും, വിശ്രമമില്ലാതെ ദീർഘനേരം ജോലി ചെയ്യിക്കുന്നതിനാൽ പല കുട്ടികൾക്കും നട്ടെല്ലിന് ഗുരുതരമായ പരുക്കുകൾ ഏറ്റിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വ്യാപകമായ പ്രശ്നത്തിന് രാജസ്ഥാൻ, ബീഹാർ സർക്കാരുകൾ ഉടൻ പരിഹാരം കാണേണ്ടതുണ്ടെന്നും വിവേക് ശർമ്മ ആവശ്യപ്പെട്ടു.
Seven trafficked children from Bihar, forced to work up to 18 hours a day in a Jaipur bangle factory, escaped and hid in a graveyard. The children were subjected to beatings and starvation. This case highlights the widespread issue of child labor in the city's bangle industry, where thousands are trafficked annually. Police have arrested the trafficker.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."