പിഎം ശ്രീയിൽ ഒപ്പുവച്ച് കേരളവും: ചർച്ചയില്ലാതെ ഒറ്റയ്ക്ക് തീരുമാനമെടുത്ത് സർക്കാർ; സിപിഐക്ക് കനത്ത തിരിച്ചടി
തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിർപ്പിനെ വകവെക്കാതെ പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (പിഎം ശ്രീ) പദ്ധതിയിൽ കേരളം ഒപ്പിട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ധാരണാപത്രത്തിൽ (MoU) ഇതോടെ ഒപ്പുവെച്ചു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് നിർണ്ണായകമായ ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. ഈ നീക്കത്തോടെ തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകാമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സർവ്വ ശിക്ഷാ അഭിയാന്റെ (എസ്എസ്കെ) ഭാഗമായുള്ള 1500 കോടി രൂപയുടെ ഫണ്ട് ഉടൻ സംസ്ഥാനത്തിന് ലഭ്യമാക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ ഈ പദ്ധതിയിൽ ചേരുന്നതിനെ സംസ്ഥാന മന്ത്രിസഭയിൽ സിപിഐ മൂന്ന് തവണയാണ് ശക്തമായി എതിർത്തത്. മാത്രമല്ല, ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിക്കെതിരെ നിലപാടെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. സിപിഐയുടെ ഈ ശക്തമായ എതിർപ്പിനെ മറികടന്നാണ് സർക്കാർ മുന്നോട്ട് പോയിരിക്കുന്നത്. വിഷയത്തിൽ സിപിഐയുടെ തുടർ നടപടികൾ എന്തായിരിക്കും എന്നതിലാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ. എന്നാൽ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കില്ലെന്നും പിന്നീട് സംസാരിക്കാമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്താണ് സംഘ് പരിവാറിന്റെ പി.എം ശ്രീ അജണ്ട
സംഘ് പരിവാർ അജണ്ടയുടെ പേരിൽ മാറ്റിവച്ച പി.എം.ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവയ്ച്ചതോടെ മോദി വിദ്യാഭ്യാസ നയം പൂർണമായി സംസ്ഥാനം അംഗീകരിക്കേണ്ടി വരും. സംസ്ഥാന സർക്കാരുമായുള്ള ധാരണാ പത്രത്തിലെ ആദ്യത്തെ ഇനം എൻ.ഇ.പി 2020 പൂർണതോതിൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും എന്നാണ്. ഈ സ്‌കൂളുകളുടെ പേരിൽ പി.എം.ശ്രീ എന്ന് ചേർക്കും എന്നാണ് രണ്ടാമത്തെ ഇനം.
ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കുന്ന 14500 മാതൃകാ സ്‌കൂളുകൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് പി.എം ശ്രീ. ഈ സ്‌കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കും. അധ്യാപകർക്ക് കൃത്യമായ പരിശീലനം നൽകിയും നിരന്തരമായ മേൽനോട്ടം ഉറപ്പുവരുത്തിയും മികവിന്റെ കേന്ദ്രങ്ങളായി പി.എം ശ്രീ സ്‌കൂളുകളെ മാറ്റും. പ്രത്യേക ഫണ്ടിൽ 60 ശതമാനം കേന്ദ്രം നൽകും. കേരളം, ബംഗാൾ, തമിഴ്‌നാട് ഒഴികെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും പി.എം ശ്രീ സ്‌കൂളുകൾ നിലവിൽവന്നു കഴിഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കണമെന്ന നിർബന്ധത്തോടുള്ള വിയോജിപ്പാണ് ബംഗാളും തമിഴ്‌നാടും പദ്ധതിയിൽ ചേരാതിരിക്കാനുള്ള കാരണം. ഈ പദ്ധതിയിൽ ചേരാത്തതിനാൽ ഈ സംസ്ഥാനങ്ങൾക്ക് സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. തമിഴ്‌നാട് ഇതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കേരളത്തിന് 1466 കോടി രൂപ എസ്.എസ്.എ ഫണ്ടിൽ ലഭിക്കാനുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചത്.
രാജ്യത്തൊട്ടാകെ 13070 സ്‌കൂളുകൾ ഇപ്പോൾ പി.എം ശ്രീ പദ്ധതിയിലുണ്ട്. 1311 പ്രൈമറിയും 3152 അപ്പർ പ്രൈമറിയും 3214 സെക്കൻഡറിയും 3856 ഹയർ സെക്കൻഡറിയും സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. 913 കേന്ദ്രീയ വിദ്യാലയങ്ങളും 620 ജവഹർ നവോദയ വിദ്യാലയങ്ങളും പദ്ധയിൽ ചേർന്നുകഴിഞ്ഞു. കേരളത്തിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയയും പദ്ധതിയുടെ ഭാഗമാണ്.
അതേസമയം കേന്ദ്ര നയങ്ങൾ ഉൾപ്പെടുന്ന പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള തീരുമാനം കേരളം എടുത്തത് ഇപ്പോഴല്ലെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കഴിഞ്ഞ വർഷം തന്നെ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്. ധാരണപത്രം ഒപ്പിടാൻ സന്നദ്ധതയറിയിച്ച് സംസ്ഥാനം 2024 മാർച്ചിനാണ് കേന്ദ്രത്തിന് കത്തയക്കുന്നത്.
കേരള പൊതുവിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ആണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറിന് കത്ത് നൽകിയത്. സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ. പി.എം ശ്രീ സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ 2024-25 അധ്യയന വർഷത്തിന് മുമ്പ് സംസ്ഥാനം ഒപ്പുവെക്കും എന്ന കാര്യവും കത്തിൽ പറയുന്നുണ്ടായിരുന്നു.
കേരളത്തിൽ പി.എം. ശ്രീ സ്കൂളുകൾ സ്ഥാപിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട് എന്നും കത്തിൽ പറയുന്നു. 2023-24 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച ഫണ്ടിന്റെ 37.5 ശതമാനം അനുവദിക്കണമെന്ന അഭ്യർത്ഥനയും കത്തിൽ ഉണ്ട്. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി നൂതനവും സുസ്ഥിരവുമായ സംരംഭങ്ങൾ നടപ്പിലാക്കുന്നതിലൂടെ വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ കേരള സംസ്ഥാനം എപ്പോഴും പ്രതിജ്ഞാബദ്ധമാണ് എന്ന കാര്യവും കത്തിൽ അറിയിക്കുന്നുണ്ട്.
മുമ്പ് സംഘ് പരിവാർ അജണ്ടയുടെ പേരിൽ മാറ്റിവച്ച പി.എം.ശ്രീ പദ്ധതിയിലാണ് ഇപ്പോൾ സർക്കാർ ഒപ്പിടുന്നത്. വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ രംഗത്ത് വന്നതോടെ വെട്ടിലായിരിക്കുകയിരിന്നു സിപിഎം. സിപിഐയുടെ യുവജന വിഭാഗവും വിദ്യാർഥി സംഘടനയും ഉൾപ്പെടെയുള്ള പോഷക സംഘടനകളും പി.എം.ശ്രീ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. എഐഎസ്എഫ്, എഐവൈഎഫ്, എകെഎസ്ടിയു തുടങ്ങിയ സംഘടനകളാണ് പരസ്യപ്രതിഷേധവുമായി രംഗത്തുവന്നത്.
സിപിഐയുടെ എതിർപ്പ് അതിരുവിട്ട് കൊമ്പുകോർക്കലായതോടെ ഇടതു മുന്നണി യോഗം വിളിച്ച് പ്രശ്നം പരിഹാരിക്കാമെന്ന നിലപാടിലേക്കും കഴിഞ്ഞ ദിവസം സിപിഎം നീങ്ങിയിരുന്നു. പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് നഷ്ടമാകുന്നത് തിരിച്ചടിയാകുമെന്ന കാര്യത്തെ കുറിച്ച് സർക്കാരിന് നല്ല ബോധ്യമുണ്ടായിരുന്നു എന്ന് വേണം ഇപ്പോൾ കരുതാൻ.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംഭവത്തിൽ പരസ്യമായി രംഗത്ത് വന്നിരുന്നു. പിന്നാലെ മന്ത്രിസഭ ചർച്ച ചെയ്തില്ലെന്ന് കാണിച്ച് സിപിഐയുടെ മന്ത്രി കെ. രാജനും പരസ്യ പ്രസ്താവന നടത്തിയിരുന്നു. ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻറെ ‘പി.എം ശ്രീയിലെ കാണാചരടുകൾ’ ലേഖനം പ്രസിദ്ധീകരിച്ച് പാർട്ടി മുഖപത്രം ‘ജനയുഗ’വും സർക്കാർ നിലപാടിനെതിരെ രംഗത്ത് വന്നു.
kerala signs pm shri: government takes unilateral decision without discussion; setback for cpi - Kerala, despite opposition from CPI (Communist Party of India), signed the Memorandum of Understanding (MoU) for the PM SHRI (PM Schools for Rising India) scheme with the Central government. The decision, taken by the state's Education Secretary, was reportedly a unilateral move by the government, bypassing discussions, which is seen as a major political setback for the CPI.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."