'അവർ മോഷ്ടിക്കുകയും പിന്നെ പരാതിപ്പെടുകയും ചെയ്യുന്നു'; എൽ ക്ലാസിക്കോയ്ക്ക് മുമ്പ് റയൽ മാഡ്രിഡിനെതിരെ വെല്ലുവിളി നിറഞ്ഞ പ്രസ്‌താവനയുമായി ലാമിൻ യമാൽ
ബാഴ്‌സലോണ: 2025/26 സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, റയൽ മാഡ്രിഡ് 'മോഷ്‌ടിക്കുകയും പിന്നീട് പരാതിപ്പെടുകയും' ചെയ്യുന്ന ക്ലബ്ബാണെന്ന് ആരോപിച്ച് ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാൽ രംഗത്ത്. ലാലിഗയിൽ റയൽ മാഡ്രിഡിന് അനുകൂലമായി റഫറിമാർ പക്ഷപാതം കാണിക്കുന്നുവെന്ന വിവാദങ്ങൾക്കിടയിലാണ് താരത്തിൻ്റെ ഈ ധീരമായ പരാമർശം.
ട്വിച്ചിലെ ഒരു കിംഗ്‌സ് ലീഗ് പരിപാടിക്കിടെ, ക്ലബ് ഉടമ ഇബായ് ലാനോസ്, യമാലിനോട് തൻ്റെ ടീമായ പോർസിനോസ് എഫ്‌സിയെ റയൽ മാഡ്രിഡുമായി താരതമ്യം ചെയ്യാമോ എന്ന് ചോദിച്ചു. ഇതിനുള്ള മറുപടിയായാണ് യമാൽ റയലിനെതിരെ ശക്തമായ ആരോപണം ഉന്നയിച്ചത്:
"അതെ, അവർ മോഷ്ടിക്കുകയും പിന്നീട് പരാതിപ്പെടുകയും ചെയ്യുന്നു, അതാണ് അവർ ചെയ്യുന്നത്," യമാൽ തുറന്നടിച്ചു.
ലാനോസ് ഞെട്ടലോടെ "റയൽ മാഡ്രിഡ് മോഷ്ടിക്കുമോ?" എന്ന് തിരിച്ച് ചോദിച്ചപ്പോഴും പതിനെട്ടുകാരനായ താരം തൻ്റെ പ്രസ്‌താവനയിൽ ഉറച്ചുനിന്നു.
കിംഗ്‌സ് ലീഗ് സ്‌പെയിനിലെ ലാ ക്യാപിറ്റൽ സി.എഫ്. എന്ന ടീമിൻ്റെ സഹ ഉടമയാണ് യമാൽ. സീസണിലെ ആദ്യ എൽ ക്ലാസിക്കോയ്ക്ക് രണ്ട് ദിവസം മുമ്പ്, അദ്ദേഹത്തിൻ്റെ ടീം പോർസിനോസുമായി ഏറ്റുമുട്ടുന്നുണ്ട്.
സബി അലോൺസോയുടെ ടീമിനെതിരെ ഒക്ടോബർ 26 ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഗോൾ നേടുമെന്ന് ഉറപ്പുണ്ടോ എന്ന ലാനോസിൻ്റെ ചോദ്യത്തിന് യുവ വിംഗറുടെ മറുപടി ഇങ്ങനെയായിരുന്നു: "ഞാൻ അത് ചെയ്തു കഴിഞ്ഞു, ഓർമ്മയില്ലേ?"
കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും നാല് തവണ ഏറ്റുമുട്ടിയപ്പോൾ, എല്ലാ മത്സരങ്ങളിലും കറ്റാലൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിലെ ആദ്യ എൽ ക്ലാസിക്കോയും ഇതേ തീയതിയിലും ഈ സീസണിലെ അതേ വേദിയായ സാന്റിയാഗോ ബെർണബ്യൂവിലുമായിരുന്നു. ബാഴ്‌സലോണ 4-0 ന് വിജയിച്ച ആ മത്സരത്തിൽ യമാൽ ഗോൾ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."