ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; കൊലചെയ്യപ്പെട്ട യുവാവിന്റെ ഹാർഡ് ഡിസ്കിൽ 15-ലേറെ യുവതികളുടെ അശ്ലീലദൃശ്യങ്ങൾ
ന്യൂഡൽഹി: ഡൽഹിയിൽ ലിവ് ഇൻ പങ്കാളിയും മുൻ കാമുകനും ചേർന്ന് കൊലപ്പെടുത്തിയ യുവാവിൻ്റെ പക്കൽ 15-ലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി പൊലിസ് കണ്ടെത്തി. ഡൽഹി ഗാന്ധിവിഹാറിൽ കൊല്ലപ്പെട്ട രാംകേശ് മീണയുടെ (32) ഹാർഡ് ഡിസ്‌ക് പരിശോധിച്ചപ്പോഴാണ് നിർണ്ണായകമായ ഈ വിവരം പൊലിസിന് ലഭിച്ചത്.
ഈ ദൃശ്യങ്ങൾ സ്ത്രീകളുടെ സമ്മതത്തോടെ പകർത്തിയതാണോ അതോ രഹസ്യമായി ചിത്രീകരിച്ചതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. ദൃശ്യങ്ങൾ പരിശോധിച്ച് ഈ യുവതികളെ തിരിച്ചറിയാനും അവരിൽനിന്ന് മൊഴിയെടുക്കാനുമുള്ള ശ്രമങ്ങൾ പൊലിസ് ആരംഭിച്ചിട്ടുണ്ട്.രാംകേശ് മീണയെ ഒപ്പം താമസിച്ചിരുന്ന അമൃത ചൗഹാനും (21) മുൻ കാമുകനായ സുമിത് കശ്യപും സുഹൃത്ത് സന്ദീപ് കുമാറും ചേർന്നാണ് കൊലപ്പെടുത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്ളാറ്റിലിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികാരക്കൊലയിലേക്ക് നയിച്ച കാരണം
- തൻ്റെ സ്വകാര്യദൃശ്യങ്ങൾ രാംകേശ് മീണ പകർത്തി ഹാർഡ് ഡിസ്‌കിൽ സൂക്ഷിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മുഖ്യപ്രതിയായ അമൃത ചൗഹാൻ പൊലിസിന് മൊഴി നൽകി.
- മേയ് മാസം മുതലാണ് അമൃതയും രാംകേശ് മീണയും ഒരുമിച്ച് താമസം തുടങ്ങിയത്.
- ഇതിനിടെ രാംകേശ് മീണ തൻ്റെ നഗ്നദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതായി അമൃത അറിഞ്ഞു.
- ദൃശ്യങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും രാംകേശ് മീണ വിസമ്മതിച്ചു.
- ഇതിനെത്തുടർന്ന് അമൃത മുൻ കാമുകനായ സുമിത് കശ്യപിനെ വിവരമറിയിച്ചു.
- സുമിത് കശ്യപാണ് രാംകേശിനെ 'ഒരു പാഠം പഠിപ്പിക്കണം' എന്ന് പറഞ്ഞ് കൊലപാതകം ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചത്. സുഹൃത്തായ സന്ദീപ് കുമാറിനെയും കൂട്ടി ഒക്ടോബർ അഞ്ചിന് രാത്രി ഇവർ കൃത്യം നടപ്പാക്കി.
ക്രൈം വെബ് സീരീസുകൾ പ്രചോദനം
ഉത്തർപ്രദേശിലെ മൊറാദ്ബാദ് സ്വദേശിനിയും ഫോറൻസിക് സയൻസ് ബിരുദവിദ്യാർഥിനിയുമാണ് അമൃത ചൗഹാൻ. ക്രൈം വെബ്‌സീരിസുകളുടെ സ്ഥിരം പ്രേക്ഷകയായിരുന്ന അമൃതയ്ക്ക് കൊലപാതകം നടത്താൻ ഇത്തരം സീരീസുകൾ പ്രചോദനമായെന്നും പൊലിസ് പറയുന്നു.ഒക്ടോബർ ആറിനാണ് രാംകേശ് മീണയുടെ മൃതദേഹം തിമർപുർ ഗാന്ധിവിഹാറിലെ ഫ്ളാറ്റിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന രാംകേശ് മീണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് മുഖംമറച്ച രണ്ടുപേർ ഫ്ളാറ്റിൽ എത്തിയതായി കണ്ടെത്തി. തീപിടിത്തത്തിനു തലേന്നാണ് ഇവർ വന്നത്. പിന്നീട് മൂന്നാളുകൾ ഒരുമിച്ച് പുറത്തുപോകുന്നതും അതിനുപിന്നാലെ തീപിടിത്തമുണ്ടായതും ദൃശ്യങ്ങളിൽ വ്യക്തമായി.സിസിടിവി ദൃശ്യങ്ങളിലെ യുവതി രാംകേശിനൊപ്പം താമസിച്ചിരുന്ന അമൃത ചൗഹാനാണെന്ന് മൊബൈൽഫോൺ ടവർ ലൊക്കേഷൻ പരിശോധനയിലൂടെ പൊലിസ് സ്ഥിരീകരിച്ചു. തുടർന്ന് ഒക്ടോബർ 18-ന് അമൃതയെ കസ്റ്റഡിയിലെടുത്തു.ചോദ്യംചെയ്യലിൽ കൊലപാതക വിവരം അമൃത വെളിപ്പെടുത്തി. തുടർന്ന് മുൻകാമുകൻ സുമിത് കശ്യപിനെയും സന്ദീപ് കുമാറിനെയും കസ്റ്റഡിയിലെടുത്തു.എൽപിജി വിതരണകേന്ദ്രത്തിൽ ജോലിചെയ്യുന്ന സുമിത്തിന് ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാൽ എത്രസമയം കൊണ്ട് പൊട്ടിത്തെറിക്കുമെന്ന് അറിയാമായിരുന്നു. ഇത് കൊലപാതക രീതി ആസൂത്രണം ചെയ്യാൻ സഹായിച്ചു.
കൃത്യം നടത്തിയശേഷം രാംകേശ് മീണയുടെ ലാപ്ടോപ്പുകളും ഹാർഡ് ഡിസ്‌കും പ്രതികൾ കൈക്കലാക്കിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോൾ പൊലിസ് ഇത് പിടിച്ചെടുത്തു. ഈ ഹാർഡ് ഡിസ്‌ക് പരിശോധനയിലാണ് അമൃതയുടേതല്ലാതെ 15-ലേറെ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയത്. മിക്ക ദൃശ്യങ്ങളും ലാപ്ടോപ്പ് ഉപയോഗിച്ചാണ് പകർത്തിയതെന്നും പൊലിസ് വ്യക്തമാക്കി. പ്രതികളുടെ മൊബൈൽ ഫോണുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."