കൊൽക്കത്തയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ യുവതിക്ക് അതിക്രൂര ലൈംഗികാതിക്രമം; 2012 പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗ കേസിലെ പ്രതിക്കെതിരെ കേസ്
കൊൽക്കത്ത: കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുള്ള നൈറ്റ് ക്ലബിൽവെച്ച് യുവതി പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി പരാതി. 2012-ലെ വിവാദമായ പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്കെതിരെ അടക്കം പൊലിസ് കേസെടുത്തു.ഞായറാഴ്ച പുലർച്ചെ 4 നും 5 നും ഇടയിലാണ് കൊൽക്കത്തയിലെ ഹയാത്ത് റീജൻസിക്കുള്ളിലെ പ്ലേ ബോയ് ക്ലബിൽ സംഭവം നടന്നത്.ഭർത്താവിനും സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം വാരാന്ത്യ ക്ലബിൽ പങ്കെടുക്കാനെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്.യുവതിയെ ബിയർ കുപ്പികൾ കൊണ്ട് ആക്രമിച്ചതായും പരാതിയിൽ പറയുന്നു.
ബിധാൻനഗർ സൗത്ത് പൊലിസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പാർക്ക് സ്ട്രീറ്റ് സ്വദേശികളായ നാസിർ ഖാൻ, ഇയാളുടെ ബന്ധുവായ ജുനൈദ് ഖാൻ എന്നിവർക്കെതിരെയാണ് കേസ്.നാസിർ ഖാൻ 2012 ഫെബ്രുവരി 6 ന് സുസെറ്റെ ജോർദാൻ എന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട് പത്ത് വർഷം തടവുശിക്ഷ അനുഭവിച്ച് അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ വ്യക്തിയാണ്. സുസെറ്റെ ജോർദാൻ സംഭവം നടന്ന് നാല് വർഷത്തിന് ശേഷം അസുഖബാധിതയായി മരിച്ചിരുന്നു.
നൈറ്റ് ക്ലബിലെ തർക്കവും ആക്രമണവും
ഞായറാഴ്ച രാത്രി നൈറ്റ് ക്ലബിൽവെച്ച് യുവതിയും സംഘവും ഇരിക്കുമ്പോൾ ജുനൈദ് ഖാനും നാസിർ ഖാനും സുഹൃത്തുക്കളും എത്തി.ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും അത് കൈയാങ്കളിയിലേക്ക് വഴിമാറുകയും ആയിരുന്നു.പരാതിക്കാരിയെ സംരക്ഷിക്കാൻ ശ്രമിച്ച സഹോദരനെ ബിയർ കുപ്പി കൊണ്ട് അടിച്ചുവീഴ്ത്തിയെന്ന് പരാതിയിൽ പറയുന്നു.ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ജുനൈദ് ഖാൻ കൂടുതൽ പേരെ വിളിച്ചുവരുത്തി ആക്രമിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു.രക്ഷയ്ക്കായി പൊലിസിനെ വിളിച്ചെങ്കിലും പ്രതികൾ വാതിലുകൾ അടച്ച് തന്നെ യുവാക്കൾക്കിടയിൽ കുടുക്കിയെന്നും പരാതിക്കാരി പറയുന്നു.
വൈദ്യപരിശോധനാ ഫലം അടക്കം ഉൾപ്പെടുത്തിയാണ് യുവതി പരാതി സമർപ്പിച്ചിരിക്കുന്നത്. ക്ലബിലെ സിസിടിവി ദൃശ്യങ്ങളിൽ കൂടുതൽ തെളിവുകളുണ്ടെന്നും യുവതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ബിധാൻ നഗർ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."