മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ: കോൺഗ്രസിന് കരുത്തായി സെനിത് സാങ്മയുടെ മടങ്ങിവരവ്
ന്യൂഡൽഹി: മേഘാലയ രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന മുകുൾ സാങ്മയുടെ സഹോദരനും മുൻ മന്ത്രിയുമായ സെനിത് സാങ്മ തൃണമൂൽ കോൺഗ്രസ് വിട്ട് കോൺഗ്രസിൽ തിരിച്ചെത്തി. തൃണമൂൽ കോൺഗ്രസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചതായി മേഘാലയ തൃണമൂൽ കോൺഗ്രസ് പ്രസിഡൻ്റ് ചാൾസ് പിൻഗ്രോപ്പിന് അയച്ച രാജികത്തിലൂടെ സെനിത് സാങ്മ അറിയിച്ചു.
സെനിത്ത് സാങ്മയുടെ കോൺഗ്രസിലേക്കുള്ള പുനഃപ്രവേശനത്തിന് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അംഗീകാരം നൽകിയതായി മേഘാലയയിലെ പാർട്ടി ചുമതലയുള്ള ഡോ. എ ചെല്ലകുമാറിനെ അറിയിച്ചു. എഐസിസി നേതാക്കളുടെ സാന്നിധ്യത്തിൽ നാളെ സെനിത്ത് കോൺഗ്രസിൽ ഔദ്യോഗികമായി വീണ്ടും ചേരുമെന്നാണ് വിവരം.
സംസ്ഥാനത്ത് ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന മുകുൾ സാങ്മ 2021-ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്. മുകുളിനൊപ്പം സെനിത്തും തൃണമൂലിൽ ചേർന്നിരുന്നു. മുകുളിന്റെ പ്രധാന രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിലെ ആസൂത്രകരിൽ പ്രധാനിയായിരുന്ന സെനിത്തിനെ തിരികെയെത്തിക്കുന്നതിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
സെനിത്തിൻ്റെ മടങ്ങിവരവ് അദ്ദേഹത്തിന് ശക്തമായ സ്വാധീനമുള്ള ഗാരോ ഹിൽസിൽ നടക്കാനിരിക്കുന്ന ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പിലും 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.
53 വയസ്സുകാരനായ സെനിത്ത് സാങ്മ 2003, 2013, 2018 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചിട്ടുണ്ട്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മേഘാലയ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, എഐസിസി സെക്രട്ടറി തുടങ്ങിയ പ്രധാന പാർട്ടി പദവികളും അദ്ദേഹം മുമ്പ് വഹിച്ചിട്ടുണ്ട്.
Former Meghalaya minister Zenith Sangma, brother of ex-Chief Minister Mukul Sangma, has rejoined the Congress party after resigning from the Trinamool Congress (TMC).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."