പി.എം ശ്രീ പദ്ധതി: സി.പി.ഐ പ്രതിഷേധം പതിവുപോലെ ആവിയാകും
കണ്ണൂര്‍: പി.എം ശ്രീ പദ്ധതിക്കെതിരേ സി.പി.ഐ ഉയര്‍ത്തിയ കൊടുങ്കാറ്റ് വൈകാതെ ആവിയാകും. മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ ധൃതിപിടിച്ച് പദ്ധതിയില്‍ ഒപ്പിട്ടതില്‍ തുടക്കം മുതല്‍ രൂക്ഷവിമര്‍ശനമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉയർത്തിയത്. കഴിഞ്ഞദിവസം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പക്ഷെ, ആ എതിര്‍പ്പ് മയപ്പെട്ടു. ഒപ്പിട്ട സാഹചര്യത്തില്‍ ഒരു തരത്തിലും പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകാനാകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഫണ്ട് പ്രധാനമാണെന്നും ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ധരിപ്പിച്ചു. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും എന്‍.ഇ.പിയില്‍ മെല്ലെപ്പോക്ക് ആവാമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണിയില്‍ വിള്ളലുണ്ടാകാതിരിക്കാനുള്ള ജാഗ്രത സി.പി.ഐ പുലര്‍ത്തണമെന്നും പിണറായി ഓര്‍മിപ്പിച്ചു. പദ്ധതിക്കെതിരേ പരസ്യനിലപാട് കൈക്കൊണ്ടതിനാല്‍ പെട്ടന്ന് മറിച്ചൊരു നിലപാട് സ്വീകരിക്കുന്നത് പാര്‍ട്ടിക്കും വ്യക്തിപരമായി തനിക്കും ക്ഷീണമാകുമെന്നു ബിനോയ് മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് വിവരം. സി.പി.ഐ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരമായില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
മന്ത്രിസഭായോഗവും എല്‍.ഡി.എഫ് യോഗവും ബഹിഷ്‌കരിക്കുമോ എന്ന ചോദ്യത്തിന് 'യഥാസമയം തീരുമാനമെടുക്കും' എന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ബിനോയ് പറഞ്ഞു. പദ്ധതിയിൽ ഒപ്പിട്ടതറിഞ്ഞ അന്ന് മാധ്യമങ്ങൾക്കുമുന്നിൽ 'ഇതെന്തു സർക്കാർ' എന്ന് ആഞ്ഞടിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ഇന്നലെ പക്ഷേ, മാധ്യമങ്ങളുടെ ചോദ്യത്തിന് 'ലാൽസലാം'എന്ന മറുപടിയിൽ പ്രതികരണമൊതുക്കുകയായിരുന്നു. തുടക്കത്തിലെ ശൗര്യമൊന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബിനോയ് വിശ്വത്തില്‍ കണ്ടതുമില്ല. കൂടിക്കാഴ്ചയ്ക്കു പിന്നാലെ പുന്നപ്ര-വയലാര്‍ സമരാവര്‍ഷിക സമാപന ചടങ്ങില്‍ പിണറായി വിജയനൊപ്പം വേദി പങ്കിടാനും ബിനോയ് മറന്നില്ല. മുഖം രക്ഷിക്കാന്‍, ഇന്നത്തെ മന്ത്രിസഭായോഗത്തില്‍നിന്ന് മന്ത്രിമാരെ മാറ്റിനിര്‍ത്തുക മാത്രമാണ് സി.പി.ഐക്കു മുന്നിലെ വഴി. അണികളെയും ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെയും ബോധ്യപ്പെടുത്താന്‍ ഒരാഴ്ച കൂടി സമരമുഖത്ത് തുടരുമെന്നതൊഴിച്ചാല്‍ വലിയ പ്രതിഷേധങ്ങളൊന്നും പി.എം ശ്രീ വിഷയത്തില്‍ സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടാവാനുമിടയില്ല. നവംബര്‍ ആദ്യവാരം തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വരുമെന്നതിനാല്‍ പി.എം ശ്രീയമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുന്നണിക്കു ദോഷം ചെയ്യുമെന്ന ന്യായവും അണികളെ സി.പി.ഐ ബോധ്യപ്പെടുത്തും. മുമ്പ് ആഭ്യന്തരവകുപ്പിനും ധനവകുപ്പിനും എ.ഡി.ജി.പി അജിത്കുമാറിനും എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്പനിക്കും സ്വകാര്യ സര്‍വകലാശാലയ്ക്കും എതിരേ നടത്തിയ പ്രതിഷേധങ്ങളുടെ ഗതിതന്നെയാവും പി.എം ശ്രീ വിഷയത്തിലും സി.പി.ഐക്ക്.
സംസ്ഥാന സെക്രട്ടറിക്കു പുറമേ സി.പി.ഐ മന്ത്രിമാരുമായും കഴിഞ്ഞദിവസം ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിനോയ് വിശ്വത്തിനോടു പറഞ്ഞ കാര്യങ്ങളാണ് മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, ജി.ആര്‍ അനില്‍, ചിഞ്ചുറാണി എന്നിവരോടും പിണറായി ആവര്‍ത്തിച്ചത്. വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാര്‍ട്ടി നിലപാടില്‍ വെള്ളം ചേര്‍ക്കരുതെന്നുമായിരുന്നു കഴിഞ്ഞദിവസത്തെ സി.പി.ഐ എക്‌സിക്യൂട്ടിവില്‍ ഉയര്‍ന്ന പൊതുവികാരം. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന കടുത്ത തീരുമാനങ്ങള്‍ വേണ്ടെന്ന് ചില അംഗങ്ങള്‍ വാദിച്ചു. പി.എം ശ്രീ വിഷയം നീട്ടിക്കൊണ്ടുപോകുന്നത് ഗുണം ചെയ്യില്ലെന്ന് സി.പി.എമ്മിനും ബോധ്യമുണ്ട്. വൈകാതെ എല്‍.ഡി.എഫ് യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാനും അതോടെ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് കര്‍ട്ടന്‍ ഇടാനുമാണ് സി.പി.എം നീക്കം. പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള സമിതിയില്‍ തങ്ങളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം സ്വീകരിച്ച് സമരവഴികളില്‍നിന്ന് തിരഞ്ഞുനടക്കുകയേ ഇനി സി.പി.ഐക്ക് നിര്‍വാഹമുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."