പി.എം ശ്രീ പദ്ധതി; പാർട്ടി നിലപാട് വിശദീകരിക്കൽ സി.പി.എമ്മിന് വെല്ലുവിളി; വെട്ടിലായി എസ്.എഫ്.ഐയും കെ.എസ്.ടി.എയും
കൊച്ചി: പി.എം ശ്രീ പദ്ധതിയിൽ സി.പി.ഐ ഉയർത്തിയ എതിർപ്പിന് പുറമേ പാർട്ടികോൺഗ്രസ് നിലപാട് തള്ളിയത് വിശദീകരിക്കലും സി.പി.എം കേരള ഘടകത്തിന് വെല്ലുവിളി. പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വേണ്ടത്ര ചർച്ച നടത്താതെ പെട്ടെന്ന് നിലപാടുമാറ്റിയതിൽ സി.പി.എമ്മിനുള്ളിൽ അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട ഫണ്ടിന് വേണ്ടി നിലപാട് മയപ്പെടുത്തിയത് എങ്ങനെയെന്ന ചോദ്യം അണികൾക്ക് മുന്നിലും വിശദീകരിക്കാൻ നേതൃത്വം കഷ്ടപ്പെടും. ആർ.എസ്.എസ് അജൻഡയുടെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്ന ദേശീയ വിദ്യാഭ്യാസനയത്തിനെതിരേ (എൻ.ഇ.പി ) മധുര പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കിയിരുന്നു.
ഈ പ്രമേയത്തെ തള്ളിക്കൊണ്ടാണ് കേരള സർക്കാർ പദ്ധതി സംബന്ധിച്ച കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. സംഘ്പരിവാർ നയം ഒളിച്ചുകടത്താനുള്ള പദ്ധതിയായിട്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തെ സി.പി.എം ദേശീയ നേതൃത്വം വിശേഷിപ്പിച്ചിരുന്നത്. സമാപന നിലപാട് തന്നെയാണ് സി.പി.ഐ ദേശീയ നേതൃത്വവും സ്വീകരിച്ചിരുന്നത്. 2020ൽ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചപ്പോൾ തന്നെ അതിനെതിരേയുള്ള സമീപനരേഖ സി.പി.എം കേന്ദ്രകമ്മിറ്റി തയാറാക്കിയിരുന്നു. ഫെഡറൽ തത്വങ്ങൾ ലംഘിച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ അവകാശമായ വിദ്യാഭ്യാസകാര്യങ്ങളിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നത് തന്നെയാണ് സി.പി.എം ദേശീയ വിദ്യാഭ്യാസത്തെ എതിർക്കുന്നതിന് കാരണായി ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ മൂന്നുവർഷക്കാലം ശക്തമായി എതിർത്തിരുന്ന പദ്ധതി എങ്ങനെ പെട്ടെന്ന് സ്വീകാര്യമായെന്ന് പൊതുജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനാവാതെ വെട്ടിലായിരിക്കുകയാണ് സി.പി.എം സംസ്ഥാന ഘടകം.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ നിലകൊണ്ടിരുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കെ.എസ്.ടി.എ എന്നീ സി.പി.എമ്മിന്റെ പോഷകസംഘടനകളും പ്രതിരോധത്തിലായിരിക്കുകയാണ്. കരാറിൽ ഒപ്പുവച്ചതിനെതിരേ പ്രതിപക്ഷസംഘടനകൾക്കൊപ്പം സി.പി.ഐയുടെ പോഷകഘടകങ്ങളായ എ.ഐ.എസ്.എഫും.എ.ഐ.വൈ.എഫും സമരരംഗത്ത് ആദ്യദിവസം തന്നെ വന്നതോടെ സി.പി.എം പോഷകഘടകങ്ങൾക്ക് മൗനം അവലംബിക്കേണ്ടിവന്നിരിക്കുകയാണ്. പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നീ ഘടകങ്ങളെയെല്ലാം നോക്കുകുത്തിയാക്കി പദ്ധതിയിൽ ഏകപക്ഷീയമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും തീരുമാനമെടുത്തത് അസാധാരണ നടപടിയായിട്ടാണ് കേന്ദ്രനേതാക്കളും വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തലും വെല്ലുവിളിയാണ്. കേന്ദ്ര അവഗണനയ്‌ക്കെതിരേ കോടതിയെ സമീപിപ്പിച്ച കേരളം, വിദ്യാഭ്യാസനയത്തിന്റെ പേരിൽ ഫണ്ട് നിഷേധിക്കുന്നതിനെതിരേ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ലെന്ന ചോദ്യം ഉയരുകയാണ്. തമിഴ്നാട് കോടതിയെ സമീപിച്ചിരിക്കുന്നതും സി.പി.ഐ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."