കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: യുവതിക്ക് 9 വിരലുകൾ നഷ്ടമായ കേസ്; സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ കോസ്മെറ്റിക് ക്ലിനിക്കിൽ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് യുവതിക്ക് ഒമ്പത് വിരലുകൾ നഷ്ടമായ സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് ക്ലീൻ ചിറ്റ് നൽകി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ക്ലിനിക്കിനെതിരെ ക്രിമിനൽ കുറ്റം നിലനിൽക്കില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. യുവതിക്ക് നഷ്ടപരിഹാരത്തിനായി സിവിൽ കേസ് നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ആശുപത്രിക്ക് പിഴവില്ലെന്ന് പറയുകയും സിവിൽ കേസിന് ശുപാർശ ചെയ്യുകയും ചെയ്തതിലെ ആശയക്കുഴപ്പം കാരണം കഴക്കൂട്ടം പൊലിസ് മെഡിക്കൽ ബോർഡിനോട് വീണ്ടും വിശദീകരണം തേടിയിരിക്കുകയാണ്. ആശുപത്രിയെ സംരക്ഷിക്കാൻ വേണ്ടി തട്ടിക്കൂട്ട് റിപ്പോർട്ടാണ് നൽകിയിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.
സംഭവം ഇങ്ങനെ
കഴക്കൂട്ടം കുളത്തൂരിലെ കോസ്മെറ്റിക് ക്ലിനിക്കിലാണ് ഐടി എഞ്ചിനീയറായ നീതു ഫെബ്രുവരി 22-ന് കൊഴുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായ നീതുവിനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ ചികിത്സയിൽ യുവതിയുടെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നീതുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നും അവർ ശസ്ത്രക്രിയകളും തുടർ ചികിത്സയുമായി കഴിയുന്നു.
സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് നീതു കഴക്കൂട്ടം പൊലിസിൽ പരാതി നൽകുന്നതും കേസെടുക്കുന്നതും. നേരത്തെ ജില്ലാതല മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടും അവ്യക്തമായിരുന്നു. ചികിത്സാ പിഴവില്ലെന്നും, മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിൽ കാലതാമസം ഉണ്ടായെന്നുമാണ് അന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സമിതി അംഗങ്ങൾ തമ്മിൽ സമവായമില്ലാത്തതിനെ തുടർന്ന് വിഷയം സംസ്ഥാന തല മെഡിക്കൽ ബോർഡിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.
സംസ്ഥാന തല മെഡിക്കൽ ബോർഡിന്റെ ഇപ്പോഴത്തെ റിപ്പോർട്ടിൽ രേഖകൾ പ്രകാരം ചികിത്സാ പിഴവില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എങ്കിലും, സിവിൽ കേസ് നൽകാമെന്ന് നിർദ്ദേശിച്ചതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പൊലിസ് വീണ്ടും വിശദീകരണം തേടിയിട്ടുള്ളത്.
A woman in Thiruvananthapuram, Kerala, lost nine fingers following complications after a fat removal surgery (liposuction) at a private cosmetic clinic. The State Medical Board has submitted a report stating that no criminal negligence was found on the part of the hospital. However, the report ambiguously suggests the victim can pursue a civil case for compensation, which has led the police to request further clarification. Critics allege the Medical Board's report is an attempt to shield the private hospital from accountability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."