12 വയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ച് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ 2019 മുതൽ പീഡനം തുടരുന്നുവെന്ന് കുട്ടിയുടെ മൊഴി
പത്തനംതിട്ട: പന്ത്രണ്ട് വയസുകാരനെ ക്രൂരമായി മർദിച്ച് പൊള്ളലേൽപ്പിച്ച പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വനിതാ പൊലിസ് സ്റ്റേഷനാണ് അഴൂർ സ്വദേശിയായ പ്രതിയെ പിടികൂടിയത്. ചട്ടുകം ചൂടാക്കി ശരീരത്തിൽ അമർത്തി പൊള്ളലേൽപ്പിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലെ ആരോപണം.
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ സുരക്ഷിത സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 2019 മുതൽ ഇത്തരം പീഡനങ്ങൾ തുടർച്ചയായി നേരിട്ടുവെന്നാണ് കുട്ടിയുടെ മൊഴി. ആറ് വർഷം മുൻപ് മാതാപിതാക്കൾ നിയമപരമായി വിവാഹമോചിതരായി. അതിനുശേഷം കുട്ടി പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്.
പീഡനം സഹിക്കവയ്യാതെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും കുട്ടി പൊലിസിനോട് വെളിപ്പെടുത്തി. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ ചൈൽഡ് ലൈൻ, വനിതാ പൊലിസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്ത ഇടപെടലിലാണ് പ്രതി പിടിയിലായത്.
കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തത്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി 323, 324, 326 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മാനസിക-ശാരീരിക ആരോഗ്യം വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."