ബംഗാളില്‍ എന്‍.ആര്‍.സിയെ ഭയന്ന് മധ്യവയസ്‌കന്‍ ജീവനൊടുക്കി; ബി.ജെ.പിയെ പ്രതിരോധത്തിലാക്കി മമത ബാനര്‍ജി
ന്യൂഡല്‍ഹി: പശ്ചിമബംഗാളിലുള്‍പ്പെടെ വിവാദമായ വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്.ഐ.ആര്‍) നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്ററിനെ(എന്‍.ആര്‍.സി) ഭയന്ന് മധ്യവയസ്‌കന്‍ ജീവനൊടുക്കി. ബരാക്പൂരിലെ പാനിഘട്ടിയിലെ മഹാജ്യോതി നഗര്‍ സ്വദേശി 57കാരനായ പ്രദീപ് കര്‍ ആണ് ജീവനൊടുക്കിയത്. 'മരണത്തിന് എന്‍.ആര്‍.സിയാണ് ഉത്തരവാദി' എന്ന കുറിപ്പ് എഴുതിവച്ചാണ് ആത്മഹത്യ ചെയ്തത്. എസ്.ഐ.ആറിനൊപ്പം എന്‍.ആര്‍.സി കൂടി ചര്‍ച്ചയായ സാഹചര്യത്തിലുള്ള മരണം സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി.
ഇദ്ദേഹത്തെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് അടങ്ങിയ ഡയറി കണ്ടെടുത്തു. ഡയറിയില്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട്, അതിലെ ആശങ്ക ഉള്‍പ്പെടെ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ ഉണ്ടായിരുന്നതായി ബരാക്പൂര്‍ പൊലിസ് കമ്മിഷണര്‍ മുരളിധര്‍ ശര്‍മ അറിയിച്ചു. പൊലിസ് സ്ഥലത്തെത്തി ആന്വേഷണം ആരംഭിച്ചു. അവിവാഹിതനായ പ്രദീപ് കര്‍, സഹോദരനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. എന്‍.ആര്‍.സി നടപടിക്രമങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കാരണം അദ്ദേഹം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അതേകുറിച്ചുള്ള ഭീതിയാണ് അദ്ദേഹം ജീവനൊടുക്കാന്‍ കാരണമെന്നും കുടുംബം ആരോപിച്ചു.
അടുത്തമാസം നാലുമുതല്‍ ബംഗാളിലെ എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പ്രദീപ് കാര്‍ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. ഞങ്ങള്‍ ജനിച്ചതും വളര്‍ന്നതും പശ്ചിമബംഗാളിലാണെങ്കിലും പിതാവ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയയാളാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ചന്ദ്രിമ ഭട്ടാചാര്യ, സ്ഥലം എം.എല്‍.എ നിര്‍മ്മല്‍ ഘോഷ് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു. എന്‍.ആര്‍.സിയുടെ പേരില്‍ ആരെയും പരിഭ്രാന്തി സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് ചന്ദ്രിമ ഭട്ടാചാര്യ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
മധ്യവയസ്‌കന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തുവന്നു. ഭീഷണിയിലൂടെ നിരപരാധികളായ പൗരന്മാരെ പീഡിപ്പിക്കുകയും അവര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ബി.ജെ.പിയെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി. വോട്ടുകള്‍ നേടുന്നതിനായി ബി.ജെ.പി ജനങ്ങളെ ചൂഷണം ചെയ്യുകയും ഭീതിയിലാഴ്ത്തുകയുമാണെന്നും മമത ചൂണ്ടിക്കാട്ടി. ബി.ജെപിയുടെ ഭയത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിനെതിരേ ഇതിനെക്കാള്‍ എന്ത് വലിയ ആഘാതമാണ് ഒരു വ്യക്തിക്ക് ഏല്‍ക്കാന്‍ പോകുന്നതെന്ന് മമത ചോദിച്ചു.
ഭരണഘടനയെയും ജനാധിപത്യത്തെയും ബി.ജെ.പി ക്രൂരമായ നിയമവ്യവസ്ഥയാക്കി മാറ്റുകയാണ്. സാധാരണക്കാരുടെ നിലനില്‍പ്പിനുള്ള അവകാശത്തെ പോലും സംശയിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന സ്ഥിതിവിശേഷം രാജ്യത്ത് സംജാതമായിട്ടുണ്ട്. ഇതിന്റെ ബാക്കിയാണ് പ്രദീപ് കറിന്റെ ആത്മഹത്യ. ഡല്‍ഹിയിലിരുന്ന് തിദേശീയത ഇളക്കിവിടുന്നവര്‍ സാധാരണക്കാരെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്- മുഖ്യമന്ത്രി ട്വീറ്റ്‌ചെയ്തു. എന്നാല്‍ പ്രദീപ് കറിന്റെ മരണം സമഗ്രമായി അന്വേഷിക്കണമെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."