ആത്മഹത്യ 'സോഷ്യലിസത്തിനെതിരായ ദ്രോഹം'; ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ച് കിം ജോങ് ഉൻ
ഉത്തര കൊറിയ: രാജ്യത്ത് ആത്മഹത്യാ നിരക്ക് കുത്തനെ ഉയർന്നതിനെ തുടർന്ന്, അത് തടയാനായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ആത്മഹത്യ നിരോധിച്ച് രഹസ്യ ഉത്തരവിറക്കിയതായി റിപ്പോർട്ടുകൾ. ആത്മഹത്യയെ "സോഷ്യലിസത്തിനെതിരായ ദ്രോഹം" എന്നാണ് കിം വിശേഷിപ്പിച്ചത്.
ആത്മഹത്യ തടയുന്നതിൽ പരാജയപ്പെടുന്ന പ്രാദേശിക ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും, ഓരോ പ്രദേശത്തെയും ആത്മഹത്യാ നിരക്കിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
കണക്കുകളും കാരണങ്ങളും
ദക്ഷിണ കൊറിയയുടെ നാഷണൽ ഇൻ്റലിജൻസ് സർവീസിൻ്റെ (NIS) റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 40 ശതമാനം വർദ്ധനവാണ് ആത്മഹത്യാ കേസുകളിൽ ഉണ്ടായിട്ടുള്ളത്.ദാരിദ്ര്യവും ജീവിത പ്രതിസന്ധികളുമാണ് ആത്മഹത്യകൾക്ക് പ്രധാന കാരണം. അത്യാവശ്യ കാര്യങ്ങൾ പോലും നിറവേറ്റാൻ ജനങ്ങൾ കഷ്ടപ്പെടുന്നതിനാൽ രാജ്യത്ത് ആഭ്യന്തര അസ്ഥിരതയും കുറ്റകൃത്യങ്ങളും കൂടുന്നുണ്ടെന്ന് ദക്ഷിണ കൊറിയൻ ഇൻ്റലിജൻസ് വക്താവ് വെളിപ്പെടുത്തി.
നോർത്ത് ഹാംഗ്യോംഗ് പ്രവിശ്യയിലെ ഒരു ഉദ്യോഗസ്ഥൻ റേഡിയോ ഫ്രീ ഏഷ്യയോട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ, ഈ വർഷം ചോംഗ്ജിൻ നഗരത്തിലും സമീപ പ്രദേശങ്ങളിലും 35 ആത്മഹത്യാ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മിക്കതും കുടുംബാംഗങ്ങൾ ഒരുമിച്ച് ആത്മഹത്യ ചെയ്ത സംഭവങ്ങളാണ്.
ഉദ്യോഗസ്ഥരുടെ പ്രതികരണം
ഈ രഹസ്യ ഉത്തരവ് സംബന്ധിച്ച അടിയന്തര യോഗങ്ങളിൽ പങ്കെടുത്ത നേതാക്കൾ 'രാജ്യത്തെയും സാമൂഹിക സംവിധാനത്തെയും വിമർശിച്ച' ആത്മഹത്യാ കുറിപ്പുകളുടെ ഉള്ളടക്കം കേട്ട് ഞെട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു."ദാരിദ്ര്യമാണ് ഭൂരിഭാഗം ആത്മഹത്യകൾക്കും കാരണം. ജനറൽ സെക്രട്ടറി ആത്മഹത്യാ പ്രതിരോധ നയം അംഗീകരിച്ചിട്ടും ഇതിനൊരു ഫലപ്രദമായ പ്രതിവിധി കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല" എന്നും ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരു പ്രവിശ്യയിൽ ആത്മഹത്യാ നിരക്ക് വർധിക്കുന്നത് അവിടുത്തെ ഉദ്യോഗസ്ഥർക്കെതിരെയുള്ള കടുത്ത നടപടികൾക്ക് കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."