ഓപ്പറേഷൻ സൈ ഹണ്ട്: സംസ്ഥാനത്ത് 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്; 263 പേർ അറസ്റ്റിൽ
തിരുവനന്തപുരം: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേരള പൊലിസിന്റെ 'ഓപ്പറേഷൻ സൈ ഹണ്ട്' ദൗത്യത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇതുവരെ സംസ്ഥാനത്ത് 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പുകൾ നടന്നതായി പൊലിസ് കണ്ടെത്തി. ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ വ്യാപക റെയ്ഡുകളിൽ 263 പേരെ അറസ്റ്റ് ചെയ്യുകയും 382 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ് എന്ന് ADGP എസ്. ശ്രീജിത്ത് അറിയിച്ചു. എന്നാൽ, ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണ് (30 അറസ്റ്റ്).
പ്രധാന കണ്ടെത്തലുകൾ
ആകെ തട്ടിപ്പ് തുക: 300 കോടിയിലധികം രൂപ
ആകെ അറസ്റ്റ്: 263 പേർ
കേസുകൾ: 382 രജിസ്റ്റർ ചെയ്തു
നിരീക്ഷണത്തിലുള്ളവർ: 125 പേർ
സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷനിൽ സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച നിരവധി ബാങ്ക് അക്കൗണ്ടുകളും പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരെയും, എടിഎം വഴി പണം പിൻവലിച്ച 361 പേരെയും, തങ്ങളുടെ അക്കൗണ്ടുകൾ തട്ടിപ്പിനായി വാടകയ്ക്ക് നൽകിയ 665 പേരെയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെങ്കിലും, വിദേശ കണ്ണികളും ഈ തട്ടിപ്പ് ശൃംഖലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് പറയുന്നു. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായ പ്രതികൾ രാജ്യവ്യാപകമായി നടത്തിയിട്ടുള്ള എല്ലാ തട്ടിപ്പുകളും പരിശോധിക്കാനും കൂടുതൽ അറസ്റ്റുകളിലേക്ക് കടക്കാനുമുള്ള നീക്കത്തിലാണ് കേരള പൊലിസ്.
ഓപ്പറേഷൻ സൈ ഹണ്ടിന്റെ മുഖ്യ ലക്ഷ്യം സൈബർ തട്ടിപ്പുകൾ തടയുന്നതിനൊപ്പം തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി തിരികെ നൽകുക എന്നതുമാണ്. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷൻ പരിധികളിലും റെയ്ഡുകൾ തുടരുമെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു.
Kerala Police's 'Operation Cy Hunt' tackles a massive cyber fraud network, revealing scams worth over Rs 300 crore across the state and leading to the arrest of 263 individuals involved in the crimes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."