ആർത്തവ അവധി അംഗീകരിക്കണമെങ്കിൽ പാഡിന്റെ ചിത്രം കാണിക്കണം: ശുചീകരണത്തൊഴിലാളികളോട് സൂപ്പർവൈസർ; ശക്തമായ പ്രതിഷേധം
ചണ്ഡീഗഢ്: ആർത്തവ അവധി അനുവദിക്കുന്നതിന് സാനിറ്ററി പാഡിന്റെ ചിത്രം തെളിവായി കാണിക്കണമെന്ന് സൂപ്പർവൈസർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഹരിയാനയിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ (എംഡിയു) ശുചീകരണത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. സംഭവം വിവാദമായതോടെ സർവകലാശാല അധികൃതർ രണ്ട് സൂപ്പർവൈസർമാരെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഹരിയാനയിലെ റോഹ്തക്കിലുള്ള മഹർഷി ദയാനന്ദ് സർവകലാശാലയിലാണ് (MDU) സ്ത്രീകളുടെ മാനുഷികമായ പരിഗണനയ്ക്കും അവകാശങ്ങൾക്കും ക്ഷതമേറ്റത്. ഗവർണർ ആഷിം കുമാർ ഘോഷ് സർവകലാശാലയിൽ എത്തുന്നതുമായി ബന്ധപ്പെട്ട്, ആഴ്ചാവധിയിലുള്ളവർ ഉൾപ്പെടെ എല്ലാ ശുചീകരണത്തൊഴിലാളികളും ജോലിക്ക് എത്തണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ, നാല് വനിതാ തൊഴിലാളികൾ ആർത്തവ അവധിക്ക് അപേക്ഷിച്ചു.
എന്നാൽ, അവധി അനുവദിക്കണമെങ്കിൽ സാനിറ്ററി പാഡിന്റെ ചിത്രം തെളിവായി അയച്ചു നൽകണമെന്നാണ് ഇവരോട് സൂപ്പർവൈസർ ആവശ്യപ്പെട്ടത്. സർവകലാശാല ഉന്നതരുടെ നിർദേശ പ്രകാരമാണെന്നായിരുന്നു സൂപ്പർവൈസർമാർ ഇതിന് നൽകിയ വിശദീകരണം. തുടർന്ന് മറ്റ് വഴികളില്ലാതെ തൊഴിലാളികൾ അവധി ലഭിക്കുന്നതിനായി പാഡിന്റെ ചിത്രം അയച്ചു നൽകാൻ നിർബന്ധിതരാവുകയായിരുന്നു.
ചിത്രം അയച്ചിട്ടും സ്ത്രീകൾക്ക് അവധി ലഭിച്ചില്ല. 'നാല് പേർക്ക് ഒരേസമയം എങ്ങനെ അവധി നൽകും' എന്നായിരുന്നു സൂപ്പർവൈസറുടെ വിചിത്രമായ നിലപാട്. ഇതോടെ സൂപ്പർവൈസറുടെ നടപടിക്കെതിരെ ശുചീകരണത്തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാർഥി സംഘടനകളും സർവകലാശാല ജീവനക്കാരും പ്രതിഷേധത്തിന് പിന്തുണ നൽകി.
പ്രതിഷേധം ശക്തമായതോടെ സർവകലാശാല അധികൃതർ വിഷയത്തിൽ ഇടപെട്ടു. ഭരണസമിതിയുടെ നിർദേശപ്രകാരം രണ്ട് സൂപ്പർവൈസർമാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. അവധി നിഷേധിക്കപ്പെട്ട നാല് സ്ത്രീകളും സൂപ്പർവൈസർക്കെതിരെ പൊലിസിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."