മില്ലുടമകളുടെ കടുംപിടിത്തത്തില്‍ സംഭരണം മുടങ്ങി; കര്‍ഷകര്‍ ചോദിക്കുന്നു; ഈ നെല്ല് സംഭരിക്കാൻ ആരുടെ കാലുപിടിക്കണം
ആലപ്പുഴ: ഒരുവശത്ത് ഇടവിട്ട് പെയ്യുന്ന മഴ, മറുവശത്ത് സാമ്പത്തിക പ്രതിസന്ധിയുടെ കാര്‍മേഘങ്ങള്‍ ചൂഴ്ന്നു നില്‍ക്കുന്നു. പ്രതീക്ഷയോടെ കൊയ്തെടുത്ത നെല്ല് പലയിടത്തായി കൂട്ടിയിട്ടിരിക്കുന്നു. കര്‍ഷകരുടെ നെഞ്ച് തകരുന്ന കാഴ്ചകളാണ് പാടശേഖരങ്ങളില്‍.
പുന്നപ്ര പൂന്തറ വടക്ക് പാടശേഖരത്തിലെ കൊയ്ത്തുകഴിഞ്ഞ നെല്ല് റോഡരുകില്‍ കൂട്ടിയിടാന്‍ തുടങ്ങിയിട്ട് 17 ദിവസമായി. മഴ നനഞ്ഞ് ഭൂരിഭാഗവും കിളിര്‍ത്ത് നശിച്ചു തുടങ്ങി. ഈ നെല്ല് ഉയര്‍ത്തിയാണ് കര്‍ഷകര്‍ ചോദിക്കുന്നത്.`ഇത് സംഭരിക്കാന്‍ ഞങ്ങള്‍ ആരുടെ കാലുപിടിക്കണം, മന്ത്രിമാര്‍ പറയുന്നത് വീണ്ടും സംഭരിക്കാന്‍ മില്ലുടമകളുമായി ചര്‍ച്ച നടത്തുമെന്നാണ്. അപ്പോഴേക്കും ഇതെല്ലാം പൂര്‍ണമായി നശിച്ച് പോകും.
നിരവധി മാസത്തെ അധ്വാനം അനാഥമായി കിടക്കുന്നത് നെടുവീര്‍പ്പോടെ കാണാനാണ് കര്‍ഷകരുടെ വിധി. സംഭരണം വൈകുംതോറും നനയുന്ന നെല്ല് കിളിർക്കാനുള്ള സാധ്യതകൂടുകയാണ്. ഈര്‍പ്പം കൂടിയതിൻ്റെ പേരില്‍ ഇനി മില്ലുടമകള്‍ പിഴിയും.
ഏറെ നാളത്തെ മുറവിളിക്ക് ശേഷം നടന്ന ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയാറാകാതെ വന്നതോടെയാണ് സംഭരണത്തില്‍ പ്രതിസന്ധിയായത്. ഇതോടെ പാടശേഖരങ്ങളില്‍ കൊയ്തെടുത്ത നെല്ല് കെട്ടിക്കിടക്കുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത മന്ത്രിതലയോഗത്തിന് ശേഷവും വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
100 കിലോ നെല്ല് സംഭരിക്കുമ്പോൾ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നൽകണമെന്നായിരുന്നു യോഗ നിർദേശം. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് മില്ലുടമകളുടെ നിലപാട്. 64.5 കിലോഗ്രാം ആക്കി പുനഃസ്ഥാപിക്കാതെ സഹകരിക്കേണ്ടതില്ലെന്നാണ് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ട്രാൻസ്‌പോർട്ടഷൻ ചാർജ് ഇപ്പോൾ തന്നെ ഫിക്സ് ചെയ്ത് ഓർഡർ ആക്കി കരാറിൽ ഉൾപ്പെടുത്തണമെന്നാണ് മില്ലുടമകള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."