മഞ്ചേരി മെഡി. കോളജിൽ ബഗ്ഗി വാഹനം സമർപ്പിച്ച് എസ്.കെ.എസ്.എസ്.എഫ്; ദുരിതയാത്രക്ക് അറുതിയായി
മഞ്ചേരി: മഴയും വെയിലും ഏൽക്കാതെ ഇനി രോഗികൾക്ക് സ്കാനിങ്, എക്സ്റേ സേവനങ്ങൾ ഉപയോഗപ്പെടുത്താം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി സേവനങ്ങൾക്കായി എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ എത്തിച്ച ബഗ്ഗി വാഹനം സമർപ്പിച്ചു.
അത്യാഹിത വിഭാഗത്തിൽ നിന്നും സ്കാനിങ്, എക്സ്റേ സേവനങ്ങൾക്കായി സി ബ്ലോക്കിലെത്താൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ പ്രയാസമായിരുന്നു. വീൽചെയറിലും സ്ട്രച്ചറിലും എത്തിക്കാനും ബുദ്ധിമുട്ടി. ഇതിന് പരിഹാരമായാണ് ബഗ്ഗി വാഹനം സമർപ്പിച്ചത്. എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.വൈ.എസ് ജില്ലാ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിയുടെ ജാരിയ പദ്ധതിയും ചേർന്ന് ആറര ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനം വാങ്ങിയത്. ആശുപത്രി സൂപ്രണ്ട് ആവശ്യം മുന്നോട്ടുവച്ചപ്പോൾ സംഘടന ഏറ്റെടുത്തു. ചെന്നൈയിൽ നിന്നാണ് വാഹനം എത്തിച്ചത്. സഹചാരി വിഖായ വളണ്ടിയർമാരുടെ നേതൃത്വത്തിലാകും ബഗ്ഗി വാഹനത്തിൻ്റെ സേവനം.
രോഗികളെ ഇരുത്തിയും കിടത്തിയും എത്തിക്കാനുള്ള സംവിധാനം വാഹനത്തിലുണ്ട്. ഓക്സിജൻ സൗകര്യവും. ഒ.പി ബ്ലോക്കിലെ എക്സ്റേ യന്ത്രം പലപ്പോഴും തകരാറിലാകും. പിന്നെ സി ബ്ലോക്കിലെ യൂനിറ്റിൽ തകർന്ന വഴിയിലൂടെ എത്തണം. മഴയിൽ രോഗിയെ സ്ട്രച്ചറിൽ കിടത്തി കുടചൂടി കൊണ്ടുപോകുന്നത് ജീവന് തന്നെ ഭീഷണിയാകുന്ന സ്ഥിതിയുണ്ടായി. പ്രശ്നം സർക്കാറിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. ഇതോടെയാണ് എസ്.കെ.എസ്.എസ്.എഫിൻ്റെ ഇടപെടൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്നത്. സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങൾ വാഹനം സമർപ്പിച്ചു. അഡ്വ.യു.എ ലത്തീഫ് എം.എൽ.എ മുഖ്യാതിഥിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."