സർക്കാരിൻ്റെ വമ്പൻ പ്രഖ്യാപനങ്ങൾ; പണം എവിടെയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ നടത്തിയ ജനക്ഷേമ പ്രഖ്യാപനങ്ങളിൽ രാഷ്ട്രീയ വിവാദം. പതിനായിരം കോടിയിലേറെ ചെലവുവരുന്ന പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ പണം എവിടെയെന്ന ചോദ്യമാണ് പ്രതിപക്ഷ കേന്ദ്രങ്ങൾ ഉയർത്തുന്നത്.
ശബരിമല സ്വർണക്കവർച്ചയെയും പി.എം ശ്രീ വിവാദത്തെയും മറ്റ് ആരോപണങ്ങളെയും പ്രഖ്യാപനങ്ങളോടെ മറികടക്കാനാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. അതേസമയം, കേന്ദ്രവിഹിതം തടഞ്ഞുവച്ചത് ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ വാരിക്കോരിയുള്ള പ്രഖ്യാപനം നടപ്പാക്കാൻ ഏതുവിധത്തിൽ പണം കണ്ടെത്തുമെന്നതിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നടപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നു മാത്രമാണ് ഇന്നലെ ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചത്. സർക്കാരിൻ്റെ പ്രഖ്യാപനങ്ങൾ ജാള്യത മറയ്ക്കാനെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ പറഞ്ഞു.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ, എൽ.ഡി.എഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യസുരക്ഷാ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ ക്കണ്ടുള്ള തട്ടിപ്പെന്നായിരുന്നു കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇത് തങ്ങള്‍ക്ക് കൊടുക്കേണ്ടി വരില്ലെന്നുറപ്പുണ്ടായതുകൊണ്ട് അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് കെട്ടിവയ്ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."