സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശ വര്‍ക്കര്‍മാര്‍ അവസാനിപ്പിക്കുന്നു; ഇനി ജില്ലകളിലേക്ക്
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിക്കുന്നു. സമരം ജില്ലകളിലേക്ക് മാറ്റാനാണ് നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആശമാര്‍ അടിയന്തര യോഗം ചേരുന്നുണ്ട്. സമരം 265 ദിവസം പിന്നിടുകയാണ്.
ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഓണറേറിയെ 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.
ആശമാരുടെ ഓണറേറിയം വര്‍ധനവ് അപര്യാപ്തമെന്ന് പരാതി
നതിരുവനന്തപുരം: കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച ആശമാരുടെ ഓണറേറിയം വര്‍ധനവ് അപര്യാപ്തമെന്ന് പരാതി. ആശമാരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹരിത വി. കുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള ഏറ്റവും ചെറിയ തുകയായ 1,000 രൂപയുടെ വര്‍ധനവാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആയിരം രൂപയുടെ വര്‍ധനവ് പ്രകാരം പ്രതിവര്‍ഷം 31.35 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്.
ആശാവര്‍ക്കര്‍മാരായി 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണറേറിയം 1,500 രൂപ വര്‍ധിപ്പിക്കണമെന്നും അല്ലാത്തവര്‍ക്ക് 1000 രൂപ വീതം വര്‍ധിപ്പിക്കാനുമാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. എന്നാല്‍, എല്ലാവര്‍ക്കും ആയിരം രൂപയുടെ വര്‍ധനവ് മാത്രമായി ചുരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ ഏഴായിരം രൂപയാണ് ഓണറേറിയം.
അതേസമയം, ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ കഴിഞ്ഞ എട്ട് മാസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് സമരം ചെയ്തുകൊണ്ടിരുന്ന ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേക്കുറിച്ചും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയത്തില്‍ 1,000 രൂപയുടെ വര്‍ധനവ് സര്‍ക്കാര്‍ വരുത്തിയത് നേട്ടമായി ഉയര്‍ത്തിക്കാട്ടാനാണ് സി.ഐ.ടി.യുവിന്റെ തീരുമാനം. എല്ലാ ഏരിയാ കമ്മിറ്റികളും ആഹ്ലാദപ്രകടനം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ആശാ ഫെഡറേഷന്റെ നേതാവ് ഗീതാഭായിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. എല്ലാ പി.എച്ച്.സികള്‍ക്ക് മുന്നിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഫോട്ടോവച്ചുള്ള ഫ്‌ളക്സ് ബോര്‍ഡ് സ്ഥാപിക്കണമെന്നും സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കിയെങ്കിലും ഇത് നടപ്പാക്കണമെന്നുമാണ് നേതാവിന്റെ ശബ്ദസന്ദേശം.
ഇത് സമര നേട്ടമായിട്ടാണ് ആശാപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. അതേസമയം, ജില്ലകളിലേക്ക് സമരം നീട്ടിയാലും ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാര്‍ വ്യക്തമാക്കുന്നത്.
ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്ന് ആശ സമരസമിതി ജനറല്‍ സെക്രട്ടറി എം.എ ബിന്ദു വ്യക്തമാക്കി. മുഖ്യമന്ത്രി ഓണറേറിയം 1000 രൂപയായി വര്‍ധിപ്പിച്ച് പ്രഖ്യാപനം നടത്തി. കേന്ദ്രമാണ് ഓണറേറിയം നല്‍കേണ്ടത് എന്നായിരുന്നു സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. പ്രഖ്യാപനത്തോടെ അത് അങ്ങനെയല്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി- എം.എ ബിന്ദു ചൂണ്ടിക്കാട്ടി.
ആശാ വര്‍ക്കര്‍മാരെ 62 വയസ്സില്‍ പിരിച്ചുവിടുന്ന നടപടി പിന്‍വലിക്കണമെന്ന ആവശ്യവും അംഗീകരിച്ചതായി അവര്‍ കൂട്ടിച്ചേര്‍ത്തു,.
'10 വര്‍ഷം പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി 50000 രൂപ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. കേരള സര്‍ക്കാര്‍ മുഴുവന്‍ കുടിശ്ശികയും നല്‍കുമെന്ന് വര്‍ത്താസമ്മേളനത്തില്‍ ഉറപ്പ് നല്‍കി. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഇത്രയും നേട്ടങ്ങള്‍ 265 ദിവസം കൊണ്ട് ഉണ്ടാക്കാനായി' അവര്‍ പറഞ്ഞു,.
ആശാവര്‍ക്കര്‍മാരുടെ സമര പ്രതിജ്ഞാ റാലി നാളെ
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമര പ്രതിജ്ഞാ റാലി നാളെ സെക്രട്ടേറിയറ്റ് നടയില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശമാരോടൊപ്പം എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും പങ്കുചേരും.
ആയിരം രൂപ ഓണറേറിയം വര്‍ധന പ്രഖ്യാപിച്ചതിലൂടെ സംസ്ഥാന സര്‍ക്കാരാണ് ഓണറേറിയം നല്‍കേണ്ടതെന്ന് സമ്മതിച്ചിരിക്കുന്നുവെന്ന് കേരളാ ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇത് സമരത്തിന്റെ വിജയമെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
ആശാസമരത്തെ അപമാനിച്ചവര്‍ക്കെതിരേ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിധിയെഴുതണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ആശാവര്‍ക്കര്‍മാര്‍ പ്രചാരണം നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു.
after 265 days of continuous protest in front of the kerala secretariat, asha workers have decided to end their strike and move the agitation to district levels. the protest had demanded an increase in their honorarium to ₹21,000, following which the government raised it from ₹7,000 to ₹8,000.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."