രക്ഷകനായി 'ഹെൽമറ്റ്'; ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അടിച്ച് വീഴ്ത്തി വിദ്യാർഥി ഓടി രക്ഷപ്പെട്ടു
കാസർകോട്: റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം. വിദ്യാർഥിയുടെ കൈയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് അക്രമിയെ അടിച്ച് വീഴ്ത്തി ഓടി രക്ഷപ്പെട്ടതോടെ വൻ ദുരന്തം ഒഴിവായി.
പതിനാറ് വയസ്സുള്ള വിദ്യാർഥി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് സ്കൂട്ടറിലെത്തിയ ഒരാൾ വഴി ചോദിച്ചെത്തി. വഴി പറഞ്ഞിട്ടും തൃപ്തനാകാത്ത പ്രതി, വഴി കാണിക്കാനെന്ന വ്യാജേന വിദ്യാർഥിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി.വിജനമായ സ്ഥലത്തെ ഒരു വീട്ടിലെത്തിച്ച ശേഷം ഇയാൾ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.
അക്രമിയെ പ്രതിരോധിച്ച വിദ്യാർഥി, കൈയ്യിലുണ്ടായിരുന്ന ഹെൽമറ്റ് എടുത്ത് ഇയാളുടെ തലക്കടിച്ചു. ഈ സമയം പ്രതിയുടെ ശ്രദ്ധ മാറിയപ്പോൾ കുട്ടി അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.പിന്നാലെ അക്രമിയും സ്കൂട്ടറിൽ രക്ഷപ്പെട്ടു. വീട്ടിലെത്തിയ വിദ്യാർഥി രക്ഷിതാക്കളോട് വിവരം ധരിപ്പിച്ച ശേഷം മേൽപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും, പ്രതിയെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും മേൽപ്പറമ്പ് പൊലിസ് അറിയിച്ചു.കൃത്യസമയത്ത് ആത്മധൈര്യം സംഭരിച്ച് പ്രതിരോധിച്ചതിലൂടെയാണ് വിദ്യാർഥി വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."