റീൽ ഭ്രാന്ത് ജീവനെടുത്തു; ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിൽനിന്ന് വീഡിയോ, യുവാവിന് ദാരുണാന്ത്യം
മുംബൈ: സമൂഹമാധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബുൾദാന സ്വദേശിയായ മുഹമ്മദ് നദീം (22) ആണ് മരിച്ചത്. ഒക്ടോബർ 30 ന് വൈകിട്ട് അൽസാനയിലാണ് സംഭവം.അൽസാനയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു നദീം.ചടങ്ങിന് ശേഷം, അടുത്തുള്ള റെയിൽവേ ട്രാക്ക് കണ്ടതോടെ സുഹൃത്തുക്കളെയും കൂട്ടി റീൽസ് എടുക്കാനായി ട്രാക്കിലെത്തി.
ട്രെയിൻ ദൂരെനിന്ന് വരുന്നത് കണ്ടിട്ടും, സാഹസികമായി ട്രാക്കിന് തൊട്ടടുത്ത് നിന്നുകൊണ്ട് വീഡിയോ എടുക്കാൻ നദീം സുഹൃത്തിനോട് ആവശ്യപ്പെട്ടു.ശരവേഗത്തിൽ പാഞ്ഞെത്തിയ ട്രെയിൻ നദീമിനെ ഇടിച്ചിട്ട് പോവുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ നദീം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.നദീമിനൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് ട്രെയിൻ വേഗത്തിൽ വരുന്നത് കണ്ട് ട്രാക്കിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു.
പൊലിസിന്റെ പ്രതികരണം:
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഷിയാഗോൺ പൊലിസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഷിയാഗോൺ സീനിയർ പൊലിസ് ഇൻസ്‌പെക്‌ടർ പീതാംബർ ജാദവ് അറിയിച്ചു."റീൽസ് ചിത്രീകരണത്തിനിടെ കൊല്ലപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരികയാണ്. സോഷ്യൽ മീഡിയയിൽ സജീവമാകാനുള്ള ശ്രമങ്ങളാണ് പലപ്പോഴും ദുരന്തത്തിൽ കലാശിക്കുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ പുതുതലമുറയ്ക്ക് ബോധവത്കരണം നൽകണം, സ്കൂളുകളിൽ ഇതിനായുള്ള ക്ലാസുകൾ സജ്ജമാക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
സമാന ദുരന്തം ആന്ധ്രയിലും:
റീൽ ചിത്രീകരണത്തിനിടെയുള്ള അപകടങ്ങൾ വർധിക്കുന്നതിനിടയിൽ, അടുത്തിടെ ആന്ധ്രപ്രദേശിലെ അമരാവതിയിൽ ഒരു യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.പലമനേരുവിലെ കല്യാണരേവുലു വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരിക്കാനായി ചാടിയ ചിറ്റൂർ സ്വദേശിയായ യൂനുസിനെ പിന്നീട് കാണാതാവുകയായിരുന്നു. ചാടുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ വീഡിയോയിൽ പകർത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."