ഇന്ത്യക്ക് 'മെൽബൺ ഷോക്ക്'; രണ്ടാം ടി20യിൽ ഓസീസിനോട് നാല് വിക്കറ്റിന് തോറ്റു, അഭിഷേക് ശർമയുടെ പോരാട്ടം പാഴായി
മെൽബൺ: ഓസ്ട്രേലിയൻ പേസ് ആക്രമണത്തിന് മുന്നിൽ ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞ രണ്ടാം ടി20 മത്സരത്തിൽ, ഓസീസിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ, തുടക്കത്തിലെ ട്രാവിസ് ഹെഡിന്റെയും,മിച്ചൽ മാർഷിൻ്റെയും വെടിക്കെട്ട് ബാറ്റിങ്ങിൻ്റെ പിൻബലത്തിൽ 13.2 ഓവറിൽ ലക്ഷ്യം മറികടന്നു.
ഇന്ത്യൻ ഇന്നിംഗ്‌സ്: അഭിഷേക് ശർമ മാത്രം തിളങ്ങി
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവർ തികയ്ക്കാതെ 125 റൺസിന് ഓൾ ഔട്ടായി.ഒരു ഘട്ടത്തിൽ 47 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് ഓപ്പണർ അഭിഷേക് ശർമയുടെ (37 പന്തിൽ 68) തകർപ്പൻ ഇന്നിംഗ്‌സാണ്.ഹർഷിത് റാണയുമായി (33 പന്തിൽ 35) ചേർന്ന് അഭിഷേക് പടുത്തുയർത്തിയ 56 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ 100 കടത്തിയത്.ടീം സ്കോർ 125-ൽ നിൽക്കെ അഭിഷേക് പുറത്തായതിന് പിന്നാലെ, തൊട്ടടുത്ത പന്തിൽ ജസ്പ്രീത് ബുമ്ര റണ്ണൗട്ടായതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
ഓസീസ് ബൗളിങ് കൊടുങ്കാറ്റ്:
ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ മുൻനിരയുടെ നടുവൊടിച്ചു. സേവ്യർ ബാർട്ട്‌ലെറ്റ്, നഥാൻ എല്ലിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി മികച്ച പിന്തുണ നൽകി.ഹേസൽവുഡിന്റെ ആദ്യ പന്തിൽ തന്നെ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെന്ന് അമ്പയർ വിധിച്ചെങ്കിലും റിവ്യൂവിലൂടെ രക്ഷപ്പെട്ടു. എന്നാൽ അധികം വൈകാതെ ഗില്ലിനെ മടക്കി ഹേസൽവുഡ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് പകരം മൂന്നാം നമ്പറിൽ സഞ്ജു സാംസണാണ് ക്രീസിലെത്തിയത്.പക്ഷേ 4 പന്തിൽ രണ്ടു റൺസുമായി സഞ്ജു മടങ്ങുകയായിരുന്നു.
ഓസീസിന്റെ മറുപടി:
126 റൺസ് പിന്തുടർന്ന ഓസീസിന് വേണ്ടി ട്രാവിസ് ഹെഡ് (15 പന്തിൽ 28) തകർത്തടിച്ചതോടെ ലക്ഷ്യം എറെക്കുറെ ഓസീസിന് അനുകൂലമായി മാറി തുടർന്ന് മിച്ചൽ മാർഷിൻ്റേ 26 പന്തിൽ 46 റൺസും കളിയെ ഓസീസിന് അനുകൂലമാക്കി.ഓസീസ് പവർപ്ലേയിൽ ഒരു വിക്കറ്റിന് 56 റൺസ് എന്ന ശക്തമായ നിലയിൽ നിന്നു. വരുൺ ചക്രവർത്തിക്കാണ് ട്രാവിസ് ഹെഡിന്റെ വിക്കറ്റ് വീഴ്ത്തി പക്ഷേ മാർഷ് തൻ്റേ ബാറ്റിങ്ങ് വിസ്ഫോടനം പുറത്തെടുത്തതോടെ കളി ഇന്ത്യയുടെ കൈവിട്ട് പോകുകയായിരുന്നു.ഓസ്ട്രേലിയയുടെ 6 വിക്കറ്റുകൾ നഷ്ടമായെങ്കിലും സ്റ്റോയിനസ് (6പന്തിൽ 6) സേവ്യർ ബാർട്ട്‌ലെറ്റ് കൂട്ട് പിടിച്ച് 13.2 ഓവറിൽ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.ഈ വിജയത്തോടെ പരമ്പരയിൽ ഓസ്ട്രേലിയ നിർണ്ണായകമായ ആധിപത്യം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."